Kerala
വാഹനങ്ങളില്‍ രൂപമാറ്റം; ഓരോ മാറ്റത്തിനും 5000 രൂപ പിഴ ഈടാക്കണം, 3 മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യണം; നിര്‍ദേശം നൽകി ഹൈക്കോടതി
3 Jun 20241 മിനിറ്റ് വായന
കൊച്ചി: വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നൽകി ഹൈക്കോടതി. നിയമലംഘനങ്ങള്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്യുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. യൂട്യൂബർ സഞ്ജു ടെക്കി വണ്ടിയില്‍ രൂപമാറ്റം വരുത്തിയ കേസിലാണ് കോടതി സുപ്രധാന നിർദേശം പുറപ്പെടുവിച്ചത്.
വാഹനങ്ങളിലെ അനധികൃത അലങ്കാരങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്. രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കാൻ എൻഫോഴ്സ്മെന്റ് ഓഫീസർമാരോട് കോടതി നിര്‍ദ്ദേശിച്ചു. വാഹനവും നിയമലംഘനത്തിന്റെ ദൃശ്യങ്ങളും മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കണം.
3 മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യണം. വാഹനങ്ങളിൽ നടത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ നിര്‍ദ്ദേശം. സർക്കാരിന്‍റെ റിപ്പോർട്ട് ഈ മാസം 6 ന് ഹൈക്കോടതിയിൽ സമർപ്പിക്കും.





