Kerala
'കൂടെ ഭാര്യയോ കാമുകിയോ? യാത്രക്കാരോട് അനാവശ്യചോദ്യം വേണ്ട'; ജീവനക്കാർ മദ്യപിച്ച് വരരുതെന്നും മന്ത്രി
28 May 20241 മിനിറ്റ് വായന
ബസിൽ കയറുന്ന സഹോദരി സഹോദരന്മാരോട് വളരെ സ്നേഹത്തോടെ പെരുമാറണം. ഹൃദയംകൊണ്ട് സ്നേഹിക്കണമെന്നല്ല, മര്യാദയുള്ള ഭാഷ ഉപയോഗിച്ചാൽ മതി. അവര് നമ്മുടെ ബന്ധുക്കളാണ്, അമ്മയാണ്, സഹോദരിയാണ്, സുഹൃത്തുക്കളാണ്, മക്കളാണ് എന്ന നിലയിൽ കരുതണം. അത്തരത്തിൽ ഒരു പെരുമാറ്റം കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.
ബസിൽ കയറിവരുന്ന യാത്രക്കാരോട് അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കേണ്ട ആവശ്യമില്ല. കൂടെവരുന്നത് സഹോദരിയാണോ, ഭാര്യയാണോ, കാമുകിയാണോ എന്ന് ചോദിക്കുന്ന കണ്ടക്ടറുടെ നടപടികൾ തെറ്റാണ്. ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ച് യാത്രചെയ്യാം. ഇന്ത്യൻ നിയമത്തിൽ അനുവദിക്കുന്നതാണ്. പുരോഗമന സംസ്കാരത്തിന്റെ ആൾക്കാരാണ് മലയാളികൾ. യാത്രക്കാരുടെ റിലേഷൻ അറിയേണ്ട ആവശ്യം നമുക്കില്ല. യാത്രക്കാർ വണ്ടിയിൽ വരണമെന്നേ ഉള്ളൂ. അനാവശ്യ ചോദ്യങ്ങൾ ചോദിക്കരുത്, മന്ത്രി ഫേയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
മദ്യപിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാർ ജോലിക്ക് വരരുത്. മദ്യപിക്കുന്നത് കുറ്റമാണെന്നല്ല. മദ്യപിച്ചു കഴിഞ്ഞാൽ അതിന്റെ ഗന്ധം ബസിൽ യാത്രചെയ്യുന്ന മറ്റുള്ളവർക്ക് ഇഷ്ടപ്പെടില്ല. തലേദിവസം കഴിച്ച, അല്ലെങ്കിൽ അന്ന് കഴിച്ച മദ്യത്തിന്റെ ദുർഗന്ധം സ്ത്രീകൾക്കും കുട്ടികൾക്കും സഹിക്കാൻപറ്റുന്നതല്ല. അതുകൊണ്ട് ഇത്തരത്തിലുള്ള കാര്യംചെയ്ത് നമ്മുടെ വിലകളയരുത്, മന്ത്രി കൂട്ടിച്ചേർത്തു.
രാത്രി എട്ടുമണി കഴിഞ്ഞാൽ സ്ത്രീകൾ എവിടെ നിർത്താൻ ആവശ്യപ്പെട്ടാലും നിർത്തണമെന്നും അതിന്റെ പേരിൽ യാതൊരു നടപടിയും ഉണ്ടാകില്ലെന്നും അദ്ദേഹം ജീവനക്കാർക്ക് ഉറപ്പുനൽകി.





