Kerala
HomeNews

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

19 May 20241 മിനിറ്റ് വായന
തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു


തിരുവനന്തപുരം: തോരാതെ പെയ്ത മഴയില്‍ തിരുവനന്തപുരം നഗരത്തിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. മുക്കോലയ്ക്കലില്‍ വീടുകളിലും കടകളിലും വെള്ളം കയറി. അട്ടക്കുളങ്ങര കിളിപ്പാലം റോഡിലും ചാലയിലും വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു.

സ്മാര്‍ട്ട് സിറ്റി റോഡ് പണി പൂര്‍ത്തിയാകാത്തതാണ് പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം. കോണ്‍ക്രീറ്റ് കമ്പികള്‍ പലയിടത്തും കൂടിക്കിടക്കുന്നതും വെള്ളക്കെട്ടിന് കാരണമായി.

തോടുകള്‍ കരകവിഞ്ഞ് ഒഴുകി. മഴക്കാലത്തിനു മുന്‍പുള്ള ശുചീകരണം പാളിയതും തിരിച്ചടിയായി. രാത്രി ഒന്നരയ്ക്ക് ശേഷം മഴ പെയ്തിട്ടില്ലെങ്കിലും വെള്ളക്കെട്ട് നിലനില്‍ക്കുകയാണ്.

വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളില്‍ നഗരസഭ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ശക്തമായ മഴ കാരണം തിരുവനന്തപുരത്ത് മലയോര മേഖലയിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി. കഴക്കൂട്ടം, ഗൗരീശപട്ടം അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളും ദുരിതത്തിലാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക