Kerala
HomeNews

നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫിസില്‍ പ്രതിഷേധം

16 May 20241 മിനിറ്റ് വായന
നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫിസില്‍ പ്രതിഷേധം


തിരുവനന്തപുരം: മസ്‌ക്കറ്റില്‍ ചികിത്സയിലിരിക്കെ മരിച്ച തിരുവനന്തപുരം സ്വദേശി നമ്പി രാജേഷിന്റെ മൃതദേഹവുമായിഎയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍.

ഇന്ന് രാവിലെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു. പിന്നാലെയാണ് നമ്പി രാജേഷിന്റെ പിതാവടക്കം ബന്ധുക്കള്‍ എത്തി മൃതദേഹവുമായി ഈഞ്ചക്കലിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചത്.

മണിക്കൂറുകള്‍ നീണ്ട സമരത്തിനൊടുവില്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് അധികൃതര്‍ അറിയിച്ചതിന് പിന്നാലെയാണ് പ്രതിഷേ സമരം അവസാനിപ്പിച്ച് മൃതദേഹം കരമനയിലെ വീട്ടിലേക്ക് എത്തിച്ചത്. ഇന്നുച്ചയോടെ ശാന്തികവാടത്തില്‍ ആണ് നമ്പി രാജേഷിന്റെ സംസ്‌കാരം നടക്കുക.

എയര്‍ ഇന്ത്യ ജീവനക്കാരുടെ അപ്രതീക്ഷിത സമരത്തെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ നമ്പി രാജേഷിനെ അവസാനമായി കാണാന്‍ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല.

ഒമാനില്‍ ഹൃദയാഘാതം മൂലം ഗുരുതരാവസ്ഥയിലായിരുന്നു പ്രവാസിയായ നമ്പി രാജേഷ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കില്‍ ചികിത്സയിലായിരുന്ന രാജേഷിന്റെ അടുത്തെത്താന്‍ ബന്ധുക്കള്‍ക്കായില്ല.

ഭര്‍ത്താവിനെ കാണാന്‍ ഭാര്യ അമൃത സി.രവിയും അമ്മ ചിത്രയും മസ്‌കറ്റിലേക്കു യാത്രതിരിച്ചിരുന്നു. എന്നാല്‍ രാവിലെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ജീവനക്കാര്‍ സമരത്തിലാണെന്നും വിമാനം റദ്ദാക്കിയതായും അറിയുന്നത്.

ഈ മാസം 8 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. യാത്ര മുടങ്ങിയതായി പരാതിപ്പെട്ടപ്പോള്‍ എയര്‍ ഇന്ത്യ അധികൃതര്‍ അടുത്ത ദിവസം മറ്റൊരു വിമാന ടിക്കറ്റ് നല്‍കിയെങ്കിലും ആ വിമാനവും റദ്ദാക്കി. ഇതോടെ അമൃതയുടെയും അമ്മയുടെയും യാത്ര മുടങ്ങുകയായിരുന്നു. നഴ്സിങ് വിദ്യാര്‍ഥിനിയാണ് അമൃത. മസ്‌കത്തില്‍ ഐടി മാനേജരായിരുന്നു നമ്പി രാജേഷ്. മക്കളായ അനികയും (യുകെജി) നമ്പി ശൈലേഷും (പ്രീ കെജി) കല്ലാട്ടുമുക്ക് ഓക്സ്ഫഡ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക