Kerala
ടെസ്റ്റ് നടത്താനുള്ള വാഹനത്തിന്റെ പഴക്കം 18 വർഷമാക്കി, ലേണേഴ്സ് കാലാവധി നീട്ടും; ഡ്രൈവിങ് സ്കൂളുകൾ സമരം പിൻവലിച്ചു
15 May 20241 മിനിറ്റ് വായന
ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ 40 ടെസ്റ്റ് നടത്തും. രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഉള്ളിടത്ത് 80 ടെസ്റ്റ് നടത്തും. സംസ്ഥാനത്ത് രണ്ടര ലക്ഷം ലൈസൻസ് മാത്രമാണ് കെട്ടിക്കിടക്കുന്നത്. അത് പരിഹരിക്കും. ഓരോ ആർടിഒ ഓഫീസിലും എത്ര പെൻഡിങ് കെട്ടിക്കിടക്കുന്നുണ്ടെന്ന് പരിശോധിച്ച് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും.
ഡ്രൈവിങ് പഠിപ്പിക്കാനുള്ള വാഹനത്തിന്റെ പഴക്കം 15 വർഷത്തിൽ നിന്നും 18 വർഷമാക്കി ഉയർത്തി. രണ്ട് ക്ലച്ചും ബ്രേക്കുമുള്ള വാഹനം ടെസ്റ്റിന് ഉപയോഗിക്കാം. ടെസ്റ്റിന് എം 80 വാഹനം ഉപയോഗിക്കാനാവില്ല. ലേണേഴ്സ് ടെസ്റ്റിന്റെ കാലാവധി ആറു മാസം കഴിയുമ്പോൾ തീരുമെന്ന ആശങ്ക വേണ്ട. ചെറിയ ഫീസ് നൽകി എക്സ്റ്റെൻഡ് ചെയ്യാവുന്നതാണെന്നും മന്ത്രി അറിയിച്ചു. ഡ്രൈവിങ് പഠനത്തിനുള്ള ഫീസ് ഏകീകരിക്കുന്നത് പഠിക്കാനായി കമ്മിറ്റിയെ നിയോഗിക്കും.
ക്വാളിറ്റിയുള്ള ഡ്രൈവർമാർ വേണം എന്നതാണ് സർക്കാരിന്റെ നിലപാട്. ടെസ്റ്റ് നടക്കുമ്പോൾ ഹരാസ്മെന്റ് ഉണ്ടായി എന്ന ആരോപണം ഉയരാതിരിക്കാൻ കാമറ വെക്കണമെന്ന നിർദേശം മുന്നോട്ടു വെച്ചിരുന്നു. ടെസ്റ്റ് നടക്കുമ്പോൾ ഡാഷിൽ കാമറ ഉണ്ടാകും. അത് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റ് വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിലെ ദൃശ്യങ്ങൾ ഓഫീസിലെ കമ്പ്യൂട്ടറിൽ സൂക്ഷിക്കും. ഇതുവഴി ടെസ്റ്റിലെ കള്ളത്തരം നടക്കില്ല. കെഎസ്ആർടിസി പത്ത് ഡ്രൈവിങ് സ്കൂളുകൾ തുടങ്ങുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.





