Kerala
പോത്തിറച്ചി വിലയും കൂടുന്നു; വര്‍ധന ഈ മാസം 15 മുതൽ
14 May 20241 മിനിറ്റ് വായന
കൊച്ചി: സംസ്ഥാനത്ത് പോത്തിറച്ചിയുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി വ്യാപാരികള്‍. തെക്കന്‍ ജില്ലകളില്‍ ഇപ്പോള്‍ തന്നെ വില 400 രൂപയ്ക്ക് മുകളിലാണ്. മലബാര്‍ മേഖലയില്‍ ഈ മാസം 15 മുതല്‍ വില വര്‍ധന നിലവില്‍ വരുമെന്നാണ് വ്യാപാരികളുടെ സംഘടന അറിയിക്കുന്നത്. കോഴിയിറച്ചിയുടെതുള്‍പ്പെടെ അടിക്കടിയുള്ള വില വര്‍ധനയ്ക്ക് പുറമേ പോത്തിറച്ചിയുടെ വിലയും കൂട്ടുന്നത് സാധാരണക്കാര്‍ക്ക് വന്‍ തിരിച്ചടിയാകും. ഈ സാഹചര്യത്തിലും വിപണിയിടപെടല്‍ ഉള്‍പ്പെടെ നടത്താത്ത സംസ്ഥാന സര്‍ക്കാരിന്റെയും പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയുടെയും നിലപാടിനെതിരേ പ്രതിഷേധം ശക്തമാകുകയാണ്.
കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ വിലയില്‍ കാര്യമായ അന്തരമുണ്ട്. മലബാറില്‍ പോത്തിറച്ചി കിലോയ്ക്ക് 300 മുതല്‍ 330 വരെയുള്ളപ്പോള്‍ മധ്യതെക്കന്‍ ജില്ലകളില്‍ ഇത് 400 രൂപ വരെയാണ്. മലബാര്‍ മേഖലയില്‍ 15 മുതല്‍ വില വര്‍ധന നടപ്പിലാക്കാനാണ് തീരുമാനമെങ്കിലും കോഴിക്കോട് ഇപ്പോള്‍ തന്നെ പോത്തിറച്ചി കിലോക്ക് 400 രൂപയിലെത്തിയിട്ടുണ്ട്.
ഉത്തരേന്ത്യയില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വരവ് കുറഞ്ഞതോടെയുണ്ടായ ലഭ്യതക്കുറവാണ് വില വര്‍ധിപ്പിക്കാന്‍ വ്യാപാരികളെ പ്രേരിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ബീഫ് കയറ്റുമതിയിലുണ്ടായ കുതിപ്പ് മൂലം ഉത്തരേന്ത്യയില്‍ തന്നെ വിപണി കണ്ടെത്തിയതോടെയാണ് അവിടെ നിന്ന് മാംസ ആവശ്യത്തിനുള്ള പോത്തിനെ ലഭിക്കാതായത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കെത്തിക്കുന്നതിന്റെ ഭീമമായ ചിലവും വരവ് കുറയാന്‍ കാരണമായിട്ടുണ്ട്.





