Kerala
പക്ഷിപ്പനി: കേരള-തമിഴ്നാട് അതിർത്തിയിൽ ജാഗ്രതാ നിർദേശം; പരിശോധന കർശനമാക്കി
22 Apr 20241 മിനിറ്റ് വായന
ആലപ്പുഴയിൽ കൂടുതൽ മേഖലകളിൽ പക്ഷിപ്പനി ബാധിച്ചതായി സംശയിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. പക്ഷിപ്പനി ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ പൊതുജനാരോഗ്യവകുപ്പിനെ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ചെറുതന, ഇടത്വ മേഖലകളിൽ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കും. പക്ഷിപ്പനി നേരിടാന്‍ ജാഗ്രതയോടെയുള്ള നടപടി തുടരുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ തമിഴ്നാടും അതിർത്തികളിൽ നിരീക്ഷണം കർക്കശമാക്കി. കേരളത്തോടുചേർന്നുള്ള കോയമ്പത്തൂരിലെ ആനക്കട്ടി, ഗോപാലപുരം, വാളയാർ ഉൾപ്പെടെ 12 ചെക്പോസ്റ്റുകളിലും കന്യാകുമാരി, തേനി ജില്ലകളിലെ വിവിധ ഇടങ്ങളിലുമാണ് പൊതുജനാരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും നിരീക്ഷണം ശക്തമാക്കിയത്. വാഹനങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്.
കേരളത്തിൽ നിന്നുള്ള കോഴി, കോഴിവളം, കോഴിമുട്ട, കോഴിക്കുഞ്ഞുങ്ങൾ, താറാവ്, താറാവ് മുട്ട എന്നിവയുമായി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കാനാണ് നിർദേശം. ഫാമുകളിൽ കോഴികൾ പെട്ടെന്ന് ചാകുകയോ പക്ഷിപ്പനിയുടെ ലക്ഷണങ്ങൾ കാണുകയോ ചെയ്താൽ ഉടൻ വെറ്ററിനറി വകുപ്പിനെ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്.





