Kerala
HomeNews

തോട്ടില്‍ മുട്ടിന് താഴെ മാത്രം വെള്ളം; അനുവിന്റെ ആഭരണങ്ങള്‍ എവിടെ?, ദുരൂഹത തുടരുന്നു; സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കള്‍

13 Mar 20241 മിനിറ്റ് വായന
തോട്ടില്‍ മുട്ടിന് താഴെ മാത്രം വെള്ളം; അനുവിന്റെ ആഭരണങ്ങള്‍ എവിടെ?, ദുരൂഹത തുടരുന്നു; സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കള്‍


കോഴിക്കോട്: നൊച്ചാട് തോട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കള്‍. ധരിച്ചിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ട് അര്‍ധനഗ്‌നയായ നിലയിലാണ് വാളൂര്‍ സ്വദേശി അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. കാലുതെന്നി വെള്ളത്തില്‍ വീണതല്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും അനുവിന്‌റെ ബന്ധുവായ ദാമോദരന്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാനായി വാളൂരിലെ സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങിയ അനുവിനെ കാണാതാവുകയായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് പുല്ലരിയാനെത്തിയവര്‍ തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്. തോടിന് സമീപത്ത് നിന്ന് അനുവിന്റെ പഴ്‌സും മൊബൈല്‍ ഫോണും ചെരിപ്പുകളും കണ്ടെടുത്തിരുന്നു.

ഇന്ന് ഉച്ചയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അനുവിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായത്. മുങ്ങി മരണമെന്നും ബലാത്സംഗശ്രമത്തിന്റെ ലക്ഷണങ്ങളോ അത്തരം മുറിവുകളോ ദേഹത്തില്ലെന്നുമാണ് കണ്ടെത്തല്‍.

എന്നാല്‍ കാലുതെന്നി വെള്ളത്തില്‍ വീണതാകാമെന്ന സാധ്യതയെ അനുവിന്റെ ബന്ധുക്കള്‍ പൂര്‍ണമായി തള്ളി. മുട്ടിന് താഴെ മാത്രമാണ് തോട്ടില്‍ വെള്ളമുണ്ടായിരുന്നത്. ദേഹത്തുണ്ടായിരുന്ന ചെയിനും പാദസരവുമടക്കമുള്ള ആഭരണങ്ങളെവിടെയെന്നതുമാണ് ദുരൂഹത കൂട്ടുന്നത്. അതിനാല്‍ മരണത്തിലെ ദുരൂഹത അകറ്റാന്‍ സമഗ്ര അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക