Kerala
ദുരൂഹത മാറാതെ പട്ടാഴിമുക്കിലെ വാഹനാപകടം; മൊബൈൻ ഫോണുകളുടെ ലോക്കഴിക്കാൻ ഫൊറൻസിക് പരിശോധന, അനുജയുടെ സംസ്കാരം ഇന്ന്
30 Mar 20241 മിനിറ്റ് വായന
ഹാഷിമിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ സംസ്കരിച്ചു. അനുജയുടെ സംസ്കാരം ഇന്ന് നടക്കും. വിനോദയാത്ര കഴിഞ്ഞു മടങ്ങുന്നതിനിടെ തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയായ അനുജയെ കാറിൽ എത്തി ഹാഷിം നിർബന്ധിച്ചു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ചോദിച്ചപ്പോൾ ചിറ്റപ്പന്റെ മകനാണെന്നാണ് അനുജ സപഹപ്രവർത്തകരോട് പറഞ്ഞത്.
എന്നാൽ ഇവരുടെ സൗഹൃദത്തെ കുറിച്ച് രണ്ടു വീട്ടുകാർക്കും അറിവില്ല. ഇരുവരുടെയും മരണത്തില്‍ ദുരൂഹത തുടരുകയാണ്. കാര്‍ മനഃപൂര്‍വ്വം ട്രക്കിലിടിപ്പിച്ചതാണോ എന്ന സംശയത്തിലാണ് അടൂര്‍ പൊലീസ്. മരണത്തിലെ ദുരൂഹത നീക്കാന്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ശാസ്ത്രിയ പരിശോധനയിലൂടെ സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താനാവുമെന്ന വിശ്വാസത്തിലാണ് പൊലീസ്.
കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം രാസ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകൾ മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങളിൽ നിന്ന് ശേഖരിച്ചു. വാഹനാപകടം നടന്ന സമയത്ത് ഇരുവരും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൊബൈൽ ഫോണിന്റെ ലോക്കഴിച്ച് വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞില്ല.
ഈ സാഹചര്യത്തിൽ വിദഗ്ധ പരിശോധനയ്ക്ക് ഫൊറൻസിക് ലാബിലേക്ക് ഫോണുകൾ അയക്കും. വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെ വീണ്ടെടുക്കാനാണ് ശ്രമം. അപകടം ഉണ്ടാകും മുൻപ് അനുജ അവസാനമായി സംസാരിച്ച തുമ്പമൺ സ്കൂളിലെ അധ്യാപകരുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.





