Kerala
HomeNews

തണ്ണീർക്കൊമ്പന്റെ മരണകാരണം ഹൃദയാഘാതം; പോസ്റ്റുമോർട്ടം പൂർത്തിയായി

3 Feb 20241 മിനിറ്റ് വായന
തണ്ണീർക്കൊമ്പന്റെ മരണകാരണം ഹൃദയാഘാതം; പോസ്റ്റുമോർട്ടം പൂർത്തിയായി

വയനാട് മാനന്തവാടിയിൽ ഇന്നലെ മയക്കുവെടി വെച്ച തണ്ണീർ കൊമ്പന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി. മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക റിപ്പോർട്ട്. വാഹനത്തിൽ നിന്ന് കെട്ടഴിക്കുമ്പോഴാണ് ചരിഞ്ഞത്. ശരീരത്തിലെ മുഴ പഴുത്തിരുന്നു. ഞരമ്പുകളിൽ കൊഴുപ്പ് അടിഞ്ഞിരുന്നെന്നും വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ. താങ്ങാനാകാത്ത സമ്മർദം ഹൃദയഘാതത്തിലേക്ക് നയിച്ചെന്ന് വനംവകുപ്പ് പറയുന്നു.

തണ്ണീർ കൊമ്പന്റെ ശ്വാസകോശത്തിൽ ടിബി ഉണ്ടായിരുന്നതായി ഡോ.അജേഷ് മോഹൻദാസ് പറഞ്ഞു. ഇത് തുടയിലുണ്ടായിരുന്ന ആഴത്തിലുള്ള മുറിവ് ഒരു മാസത്തിലധികം പഴക്കമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. തുടയിലെ പഴുപ്പ് ഒരു ലിറ്ററോളം പുറത്തെടുത്തു. അണുബാധ കനത്ത രീതിയിലുണ്ടായിരുന്നെന്ന് പ്രാഥമിക റിപ്പോർട്ട്. ലിംഗത്തിൽ മുറിവുണ്ടായിരുന്നെന്നും ഞരമ്പിൽ അമിതമായി കൊഴുപ്പടിഞ്ഞിരുന്നെന്നും റിപ്പോർട്ടിലുണ്ട്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ മയക്കുവെടി വച്ച ആനയെ രാത്രി പത്തരയോടെയാണ് ലോറിയിൽ കയറ്റി കൊണ്ടുപോയത്. ആനയെ അർധരാത്രിയോടെ ബന്ദിപ്പുർ രാമപുര ക്യാമ്പിൽ എത്തിച്ചശേഷം വനത്തിൽ തുറന്നുവിടാൻ ശ്രമിക്കവേ ലോറിയിൽ കുഴഞ്ഞുവീണെന്നാണ് വിവരം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക