Kerala
ഒടുവിൽ ക്രൂരത വിശദീകരിച്ച് അമ്മ ജുമൈലത്ത്; 'മാനഹാനി ഭയന്നു, ബക്കറ്റിലെ വെള്ളത്തിൽ കുട്ടിയെ മുക്കിക്കൊന്നു'
29 Feb 20241 മിനിറ്റ് വായന
മാനഹാനി ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ബക്കറ്റിൽ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം മുറ്റത്തു കുഴിച്ചിടുകയും ചെയ്തു. ഒരു വർഷമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നൽകി. തിരൂർ തഹസീൽദാർ എസ് ഷീജ, താനൂർ ഡിവൈഎസ്പി വിവി ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ നടത്തിയത്.
പുറത്തെടുത്ത മൃതദേഹം പോസ്സ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. മൂന്നു ദിവസം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ജന്മം നൽകിയ കുഞ്ഞിനെ താനൂർ പരിയാപുരം സ്വദേശി ജുമൈലത്ത് (29) കൊലപ്പെടുത്തിയെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ വീടിനടുത്തുള്ള പറമ്പിൽ കുഞ്ഞിന്‍റെ മൃതദേഹം കുഴിച്ചു മൂടിയതായി പൊലീസിനോട് പറഞ്ഞത്. പിന്നാലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.





