Kerala
ഡോ.വന്ദനദാസ് കൊലക്കേസ്:സിബിഐ അന്വേഷണമില്ല; പ്രതി സന്ദീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
6 Feb 20241 മിനിറ്റ് വായന
കൊച്ചി: ഡോ വന്ദനദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണം ഇല്ല. അച്ഛൻ മോഹൻദാസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. അപൂർവ്വമായ സാഹചര്യം കേസിൽ ഇല്ലെന്ന് വിലയിരുത്തിയാണ് ഹര്‍ജി തള്ളിയത്. സന്ദീപ് മാത്രമാണ് ഏക പ്രതി. ഉദ്യോഗസ്ഥർക്ക് എതിരെ കണ്ടെത്തലൊന്നും ഇല്ല. കേസില്‍ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. അന്വേഷണത്തിൽ ഇടപെടാൻ സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
106 സാക്ഷികളെ വിസ്തരിക്കുകയും സമഗ്രമായ അന്വേഷണത്തിന് ശേഷം 89-ാം ദിവസം അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. സന്ദീപിനൊപ്പമുണ്ടായിരുന്ന പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ഒഴിച്ചാൽ അന്വേഷണത്തിൽ ഗുരുതരമായ പിഴവുകളൊന്നും ഹരജിക്കാർക്ക് ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞില്ല. പ്രതികളുടെ ആക്രമണത്തിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിൽ പോലീസ് വീഴ്ച വരുത്തിയതിന് ഒരു ക്രിമിനൽ ഉദ്ദേശ്യവും ആരോപിക്കപ്പെടുന്നില്ലെന്നും കോടതി നിരീക്ഷിച്ചു
പ്രതി സന്ദീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുറ്റപത്രം സമർപ്പിച്ച് വിചാരണക്കുള്ള നടപടി തുടങ്ങുകയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു കഴിഞ്ഞു. വളരെ ആഴത്തിലുള്ള മുറിവുകളാണ് വന്ദനയുടെ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ഉള്ളത്. പ്രതിയുടെ മുൻകാല ചരിത്രം കൂടി പരിഗണിച്ചാണ് തീരുമാനം എന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.





