Kerala
HomeNews

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

28 Feb 20241 മിനിറ്റ് വായന
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി


കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി വിധി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ വിചാരണക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളിയിരുന്നു. തുടർന്നാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ജസ്‌റ്റിസ്‌ സോഫി തോമസിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.

ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമായിരുന്നു സർക്കാരിന്റെ ആരോപണം. അതേസമയം, തന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ സർക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്‌ഥാന രഹിതവും മുൻപ് പലതവണം കോടതി തള്ളിയതുമാണെന്നും ദിലീപ് ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു.

വിഹരണക്കോടതിയിൽ 259 പ്രോസിക്യൂഷൻ സാക്ഷികളെ ഇതിനകം വിസ്‌തരിച്ചു കഴിഞ്ഞെന്നും ഇനി വിസ്‌തരിക്കാനുള്ള അന്വേഷണ ഉദ്യോഗസ്‌ഥൻ, ഫൊറൻസിക് ലാബിലെ ജോയിന്റ് ഡയറക്‌ടർ എന്നിവരെ താൻ സ്വാധീനിക്കുമെന്ന് കരുതാൻ ന്യായമില്ലെന്നും ദിലീപ് വ്യക്‌തമാക്കിയിരുന്നു. അതിനിടെ, കേസിൽ നിയമവിരുദ്ധമായി മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെന്ന പരാതിയിൽ നടത്തിയ അന്വേഷണ റിപ്പോർട് അതിജീവിതക്ക് കൈമാറാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.

അന്വേഷണം നടത്തിയ ജില്ലാ സെഷൻസ് ജഡ്‌ജിക്ക് ഈ റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ജസ്‌റ്റിസ്‌ കെ ബാബുവിന്റെ ഉത്തരവ് ഉണ്ടായത്. ജനുവരി തുടക്കത്തിലാണ് ഇക്കാര്യത്തിൽ അന്വേഷണം പൂർത്തിയാക്കിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക