Kerala
HomeNews

'എന്റെ ഭാര്യയുടെ കാര്യം നോക്കാൻ എനിക്ക് അറിയാം', ചികിത്സ ഉറപ്പാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഭർത്താവ് ദേഷ്യപ്പെട്ടു

21 Feb 20241 മിനിറ്റ് വായന
'എന്റെ ഭാര്യയുടെ കാര്യം നോക്കാൻ എനിക്ക് അറിയാം', ചികിത്സ  ഉറപ്പാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഭർത്താവ് ദേഷ്യപ്പെട്ടു


തിരുവനന്തപുരം : കാരയ്ക്കാമണ്ഡപത്ത് ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച ഷെമീറയ്ക്ക് ഗർഭിണിയായിരിക്കുമ്പോൾ ചികിത്സ ഉറപ്പാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഭർത്താവ് ദേഷ്യപ്പെട്ടതായി അയൽവാസികൾ ആരോപിച്ചു. യുവതി ഗർഭിണിയെന്നറിഞ്ഞ് വീട്ടിലെത്തിയ ആശ വർക്കർമാരോട് ഭർത്താവ് മോശമായി പെരുമാറി. എന്റെ ഭാര്യയുടെ കാര്യം നോക്കാൻ തനിക്ക് അറിയാം എന്നായിരുന്നു മറുപടി. അവസാനസമയം അക്യുപഞ്ചർ ചികിത്സ നടത്തി. മരിച്ച ഷെമീറയ്ക്ക് ഭർത്താവിനെ എതിർക്കാൻ ഭയമായിരുന്നു. എതിർത്ത് സംസാരിച്ചാൽ ഉപേക്ഷിക്കുമോ എന്നായിരുന്നു ഭയം. അയൽസവാസികളോട് ഷമീറ സംസാരിക്കുന്നതിനും ഭർത്താവ് വിലക്കേർപ്പെടുത്തിയിരുന്നു. മരണത്തിന് കാരണം ചികിത്സ നിഷേധം തന്നെയെന്നും നാട്ടുകാർ ആരോപിച്ചു. 

ഇന്നലെയാണ് തിരുവനന്തപുരം കാരയ്ക്കമണ്ഡപത്ത്‌ വീട്ടിൽ വെച്ചുളള പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച വിവരം പുറത്ത് വന്നത്. ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവം എടുക്കുന്നതിനിടെയാണ് മരണം. പാലക്കാട്‌ സ്വദേശിനി ഷമീനയാണ് രക്തസ്രാവത്തെ തുടർന്നു മരിച്ചത്. ആശുപത്രിയിൽ ചികിത്സ തേടാൻ ആശാ വർക്കർമാർ ഉൾപ്പെടെ നിർദ്ദേശിച്ചിട്ടും കുടുംബം സമ്മതിച്ചിരുന്നില്ല. പൂന്തുറ സ്വദേശിയാണ് ഭർത്താവ്. ഇയാളുടെ രണ്ടാം ഭാര്യയാണ് ഷമീന. മൂന്ന് മക്കൾ ഉണ്ട്. നാലാമത്തെ പ്രസവത്തിനിടെ ആണ് മരണം. ആദ്യ ഭാര്യയും മൂത്ത മകളുമാണ് പ്രസവം എടുക്കാൻ ശ്രമിച്ചതെന്നു നാട്ടുകാർ പറഞ്ഞു. നേമം പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക