Kerala
പ്രസവത്തിനിടെ യുവതിയുടേയും കുഞ്ഞിന്റെയും മരണം: അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ അറസ്റ്റിൽ
23 Feb 20241 മിനിറ്റ് വായന
തിരുവനന്തപുരം: തിരുവനന്തപുരം കരിക്കാമണ്ഡപത്ത് പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ അറസ്റ്റിൽ. ഷിഹാബുദ്ദീൻ യുവതിക്ക് ആശുപത്രിയിൽ ചികിത്സ നൽകുന്നത് തടഞ്ഞുവെന്ന് ഭർത്താവ് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇയാൾക്കെതിരെ നേരത്തെയും പരാതികളുയർന്നിരുന്നു. അക്യൂപങ്ചറിന്റെ മറവിൽ ഷിഹാബുദ്ദീൻ വ്യാജ ചികിത്സ നടത്തുകയാണെന്ന് സെപ്തംബർ മാസത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. പ്രമേഹം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നവെന്ന വിവരത്തിലാണ് സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. മരിച്ച യുവതിയുടെ ഭർത്താവ് നയാസ് റിമാന്റിലാണ്. നരഹത്യാകുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവം എടുക്കുന്നതിനിടെയാണ് പാലക്കാട് സ്വദേശിനി ഷമീന രക്തസ്രാവത്തെ തുടർന്നു മരിച്ചത്. ആശുപത്രിയിൽ ചികിത്സ തേടാൻ ആശാ വർക്കർമാർ ഉൾപ്പെടെ നിർദ്ദേശിച്ചിട്ടും കുടുംബം സമ്മതിച്ചിരുന്നില്ല. പൂന്തുറ സ്വദേശി നിയാസിന്റെ രണ്ടാം ഭാര്യയാണ് ഷമീന. മൂന്ന് മക്കൾ ഉണ്ട്. നാലാമത്തെ പ്രസവത്തിനിടെയാണ് മരണം. ആദ്യ ഭാര്യയും മൂത്ത മകളുമാണ് പ്രസവം എടുക്കാൻ ശ്രമിച്ചതെന്നു നാട്ടുകാർ പറഞ്ഞു. നേമം പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.





