Kerala
HomeNews

ആധാറിലൊന്ന് വാഹനരേഖയില്‍ മറ്റൊന്ന്; പരിവാഹന്‍ ലിങ്കിങ്ങില്‍ പെട്ട് വാഹനഉടമകള്‍

11 Dec 20231 മിനിറ്റ് വായന
ആധാറിലൊന്ന് വാഹനരേഖയില്‍ മറ്റൊന്ന്; പരിവാഹന്‍ ലിങ്കിങ്ങില്‍ പെട്ട് വാഹനഉടമകള്‍


പരിവാഹൻ വെബ്സൈറ്റിൽ ആധാർ നിർബന്ധമാക്കിയതോടെ, വാഹന രേഖകളിൽ ചെറിയ പിഴവുള്ളവർക്കുപോലും വാഹന സംബന്ധമായ ഇടപാടുകൾ നടത്താനാകുന്നില്ല. ഏതാനും മാസംമുമ്പാണ് പരിവാഹൻ വെബ്സൈറ്റ് ആധാറുമായി ലിങ്കുചെയ്തത്. ഇതോടെയാണ്, വാഹനരേഖകളിലും, ആധാറിലും നേരിയ വ്യത്യാസം ഉണ്ടെങ്കിൽ ഇടപാടുകൾ നടത്താൻ കഴിയാതായത്. പരിഷ്കാരം ഏർപ്പെടുത്തിയ അധികൃതർ ഇതിന് പരിഹാരംകൂടി വെബ്സൈറ്റിൽ ഒരുക്കാത്തതാണ് പ്രശ്നം.

വ്യത്യാസം വന്നാൽ, വാഹന വിൽപ്പന, വായ്പ ഒഴിവാക്കൽ, തെറ്റുകൾ തിരുത്തൽ, ഫോൺനമ്പർമാറ്റം തുടങ്ങി വാഹനവുമായി ബന്ധപ്പെട്ട യാതൊരു ഇടപാടുകളും നടത്താൻ കഴിയില്ല. അഞ്ചുവർഷത്തിന് മുകളിൽ പഴക്കമുള്ള വാഹനത്തിന്റെ ഉടമകളാണ് കൂടുതൽ പ്രതിസന്ധി നേരിടുന്നത്. മിക്കവരുടെയും ആർ.സി. രേഖകളും, ആധാറുമായി എന്തെങ്കിലും പൊരുത്തക്കേടുണ്ടാകും.

സർക്കാർ ആവശ്യങ്ങൾക്ക് ആധാർ ആധികാരിക രേഖയാക്കിയതോടെ അതിലെ തെറ്റുകൾ മിക്കവരും പരിഹരിച്ചു. അതേസമയം, വർഷങ്ങൾക്കുമുമ്പ് വാങ്ങിയ വാഹനത്തിന്റെ ആർ.സി. ബുക്കിലുൾപ്പെടെ ഈ തെറ്റുകൾ തിരുത്തിയിട്ടുണ്ടാകില്ല. ചിലരുടെ ആർ.സി.രേഖകളിൽ ശരിയായ വിവരം ഉണ്ടാകും. എന്നാൽ ആധാറിൽ പിഴവുകളുണ്ടാകും. ഇതും ഇടപാടിന് തടസ്സമാണ്.

വാഹന ഉടമയുടെ പേരിനൊപ്പമുള്ള ഇനിഷ്യൽ, ആർ.സി. ബുക്കിൽ പേരിന്റെ തുടക്കത്തിലും, ആധാറിൽ പേരിന്റെ അവസാനവുമായാൽപോലും ആ വാഹനം കൈമാറ്റം ചെയ്യാനോ മറ്റ് ഇടപാടുകൾ നടത്താനോ കഴിയില്ല. ആധാറിലും, ആർ.സി. രേഖകളിലും ഫോൺ നമ്പർ രണ്ടായാലും ഉടമ വലയും.

അതേസമയം, ആർ.സി. ബുക്കിലും, ആധാറിലും വന്ന വ്യത്യാസം പരിഹരിക്കുന്നതിനായി മറ്റൊരു ശരിയായ രേഖകൂടി സൈറ്റിൽ നൽകാൻ സൗകര്യമൊരുക്കിയിട്ടില്ലെന്നതാണ് പ്രധാന ന്യൂനത. പേരിലോ, വിലാസത്തിലോ വ്യത്യാസമുണ്ടായാൽ രണ്ടും ഒരാളെന്ന് വ്യക്തമാക്കുന്ന, വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റോ, മറ്റൊരു ഒറിജിനൽ രേഖയോ വെബ് സൈറ്റിൽ നൽകാൻ സംവിധാനമുണ്ടായാൽ പ്രശ്നം പരിഹരിക്കാം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക