Kerala
സ്കൂളിൽ നിന്ന് രാത്രിയുടെ മറവിൽ ഉച്ചക്കഞ്ഞിക്കുള്ള അരിച്ചാക്കുകൾ കടത്തി; അധ്യാപകനെതിരെ പരാതി, അന്വേഷണം
20 Jan 20241 മിനിറ്റ് വായന
മലപ്പുറം:വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞിക്കായി നൽകിയ അരി അധ്യാപകൻ കടത്തിയെന്ന് പരാതി. മലപ്പുറം മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലെ ടിപി രവീന്ദ്രൻ എന്ന അധ്യാപകനെതിരെ പഞ്ചായത്തംഗം നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങി. രാത്രിയിൽ അരിസൂക്ഷിച്ച മുറിയിൽ നിന്നും ചാക്കുകൾ മറ്റെരു വാഹനത്തിലേക്ക് കടത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പിടി അധ്യാപകനായ ടിപി രവീന്ദ്രനെതിരെ മൊറയൂർ പഞ്ചായത്ത് അംഗവും സ്കൂളിലെ വിദ്യാർത്ഥികളുടെ പിതാവുമായ ഹസൈനാർ ബാബു ആണ് പരാതി നൽകിയത്. ഉച്ചക്കഞ്ഞി ആവശ്യമില്ലാത്ത കുട്ടികളോട് സമ്മത പത്രം ഒപ്പിട്ട് വാങ്ങി, സർക്കാരിൽ നിന്ന് കിട്ടുന്ന അരി വിഹിതത്തിൽ കൂടുതലുള്ളതാണ് കടത്തുന്നത്. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി , എൻസിസി ഡയറക്ടറേറ്റ് എന്നിവർക്കാണ് പരാതി നൽകിയത്. അതേസമയം, ദൃശ്യങ്ങളെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ സ്കൂൾ മാനേജറും , പ്രധാനാധ്യാപകനും ആരോപണങ്ങൾ നിഷേധിച്ചു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.





