Kerala
HomeNews

തീപിടുത്തത്തിന്റെ ദൃശ്യങ്ങൾ കിട്ടിയത് നിർണായകമായി, ഓടിപ്പോകുന്നത് സിസിടിയിൽ വ്യക്തം; വ്യക്തിവൈരാഗ്യമെന്ന് മൊഴി

18 Jan 20241 മിനിറ്റ് വായന
തീപിടുത്തത്തിന്റെ ദൃശ്യങ്ങൾ കിട്ടിയത് നിർണായകമായി, ഓടിപ്പോകുന്നത് സിസിടിയിൽ വ്യക്തം; വ്യക്തിവൈരാഗ്യമെന്ന് മൊഴി


കല്‍പ്പറ്റ: മുട്ടിലിനടുത്ത എടപ്പെട്ടിയില്‍ ആക്രി സംഭരണ കേന്ദ്രം കത്തിയ സംഭവത്തില്‍ തീവെച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ എമിലി ചീനിക്കോട് വീട്ടില്‍ സുജിത്ത് ലാല്‍ (37) ആണ് അറസ്റ്റിലായത്. സ്ഥാപനത്തിലെ ചില ജീവനക്കാരുമായുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാനാണ് ആക്രി സംഭരണ കേന്ദ്രം തീ വെച്ചതെന്നാണ് വിവരം.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് എടപ്പെട്ടിയിലെ ആക്രിസംഭരണ കേന്ദ്രം കത്തിനശിച്ചത്. ആളപായം ഉണ്ടായിരുന്നില്ല. എന്നാല്‍ കടയിലെ സാധനങ്ങളെല്ലാം കത്തിച്ചാമ്പലാകുകയായിരുന്നു. കല്‍പ്പറ്റയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് തീ അണച്ചത്. കേന്ദ്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് തീപിടുത്തം ആസൂത്രിതമെന്ന കാര്യം വെളിപ്പെട്ടത്. 

കൂടുതല്‍ വിഡീയോ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഒരാള്‍ എത്തി തീവെക്കുന്നത് കാണാനായത്. തീപടര്‍ത്തിയതിന് ശേഷം ഒരാള്‍ ഓടിപോകുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇന്നലെ പ്രതിയെ സംഭരണ കേന്ദ്രത്തിലേക്ക് എത്തിച്ചിരുന്നെങ്കിലും പൊലീസ് വാഹനത്തില്‍ നിന്ന് പുറത്തിറക്കിയിരുന്നില്ല. ഇന്ന് കേന്ദ്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് കരുതുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക