Kerala
HomeNews

നടി പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസ്; ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പിടിയില്‍.....

19 Jan 20242 മിനിറ്റ് വായന
നടി പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസ്; ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പിടിയില്‍.....


തിരുവനന്തപുരം: നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതി പിടിയില്‍. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി ഭാഗ്യരാജ് (24) ആണ് ഡല്‍ഹിയില്‍ പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് പ്രതിയെ ഡല്‍ഹിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഭാഗ്യരാജിനെ മുമ്പും അറസ്റ്റ് ചെയ്തിട്ടുണ്ട്. 2021 നവംബറിലാണ് ഇതിന് മുമ്പ് ഭാഗ്യരാജ് അറസ്റ്റിലാകുന്നത്. പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് ഇയാള്‍ പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.

തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് 2021 ലാണ് പ്രവീണ തിരുവനന്തപുരം സൈബര്‍ സെല്ലില്‍ ആദ്യമായി പരാതി നല്‍കിയത്. തുടര്‍ന്നാണ് നാലംഗ പൊലീസ് സംഘം ഡല്‍ഹിയില്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്ന ഭാഗ്യരാജിനെ അറസ്റ്റ് ചെയ്തു. അന്നയാളുടെ പക്കല്‍ നിന്ന് ഒട്ടേറെ ചിത്രങ്ങള്‍ പിടിച്ചെടുത്തു. റിമാന്‍ഡ് കാലാവധി തികയുന്നതിന് മു്ന്‍പ് തന്നെ ഇയാള്‍ ജാമ്യത്തിലങ്ങി. തുടര്‍ന്നും വൈരാഗ്യബുദ്ധിയോടെ പ്രവീണയെ ശല്യം ചെയ്യുകയായിരുന്നു.

സൈബര്‍ ആക്രമണത്തില്‍ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രവീണ തുറന്ന് സംസാരിച്ചിട്ടുണ്ട്. ശല്യം സഹിക്കാവുന്നതില്‍ അപ്പുറമാണെന്നും ആദ്യം അറസ്റ്റിലായപ്പോള്‍ ഇയാളുടെ മാതാപിതാക്കളോട് പോലും സംസാരിച്ചു നോക്കിയെന്നും എന്നാല്‍ അതൊന്നും ഫലം ചെയ്തില്ലെന്നും പ്രവീണ കുറച്ച് നാളുകള്‍ക്ക് മുന്‍പ്  പറഞ്ഞു.


നാലഞ്ചു വര്‍ഷം മുമ്പാണ് ഞാന്‍ പരാതി നല്‍കിയത്. പക്ഷേ, ഇപ്പോഴും ആ പ്രക്രിയ ആ പയ്യന്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നുള്ളതാണ് സങ്കടകരം. ഇതുമായി കയറിയിറങ്ങാത്ത സ്ഥലമില്ല. ഞാന്‍ പറയാത്ത ആള്‍ക്കാരുമില്ല. ഇനി എവിടെ പോയി വാതില്‍ മുട്ടും എന്നാലോചിച്ചാണ് നില്‍ക്കുന്നത് വളരെ ദുഃഖകരമായ കാര്യമാണ്. ഒരേ സമയം എന്നോട് ഞാന്‍ നിങ്ങളുടെ വലിയ ആരാധകനാണ് എന്നുപറഞ്ഞിട്ട് സംസാരിച്ച് അതേസമയം എന്റെ പേരില്‍ ഫേക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് എന്റെ മുഖം വെച്ച് നഗ്‌നശരീരവുമായി കൂട്ടിച്ചേര്‍ത്ത് ചിത്രങ്ങള്‍ പ്രചരിപ്പിക്കും. ഇങ്ങനെ ഒരു ഫോട്ടോ കാണുന്നത് എനിക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യമാണ്. എന്റെ വീട്ടുകാരുടെ ഫോട്ടോകള്‍ എടുക്കാന്‍ തുടങ്ങി. ഇതെല്ലാം മോര്‍ഫ് ചെയ്ത് നമ്മുടെ പരിചയക്കാര്‍ക്ക് അയച്ചുകൊടുക്കുകയാണ് ചെയ്യുക. ഫോണിലൂടെ മെസേജ് അയച്ച് ശല്യമായിരുന്നു. ആദ്യമെല്ലാം ഇത്തരക്കാരെ പിണക്കണ്ട എന്നുകരുതി മിണ്ടാതെയിരുന്നു പിന്നീട് ബ്ലോക്ക് ചെയ്തു. അതോടെയാണ് ശത്രുതാമനോഭാവത്തില്‍ അവന്‍ പെരുമാറിത്തുടങ്ങിയത്.

"'സീരിയലില്‍നിന്ന് നമ്മുടെ ഭാവങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് ഒരു ആപ്പ് വെച്ചാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നത്. ആദ്യമെല്ലാം എന്റെ ഫോട്ടോ മാത്രമായിരുന്നു. പിന്നീട് മകളുടെ ഫോട്ടോ എടുക്കാന്‍ തുടങ്ങി. എന്റെ സഹോദര ഭാര്യയുടെ, എന്തിന് 70 വയസ്സുള്ള എന്റെ അമ്മയുടെ വരെ ഫോട്ടോ വരെ വെച്ച് നിത്യവും ചെയ്തുകൊണ്ടിരിക്കുകയാണ്. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടു. അന്ന് മനോജ് എബ്രഹാം സാറിനെ നേരിട്ട് പോയി കണ്ട് പരാതി നല്‍കി. നടപടിയെടുക്കാന്‍ അവര്‍ക്ക് രണ്ടുമാസം വേണ്ടി വന്നു. ഒടുവില്‍ അവനെ അറസ്റ്റ് ചെയ്തു. ഞാന്‍ അവനോട് സംസാരിക്കുന്നില്ല, ബ്ലോക്ക് ചെയ്തു, അതാണ് പ്രശ്നമെന്നാണ് അന്നവന്‍ പറഞ്ഞത്. പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അവന്റെ രണ്ടു ഫോണ്‍ പിടിച്ചെടുത്തു. അതു മുഴുവന്‍ വൃത്തികെട്ട ഫോട്ടോ ആയിരുന്നു 1000-1500 ഫോട്ടോ ഉണ്ട്. രണ്ടു മൂന്നുമാസം ജയിലില്‍ കിടന്നു. പിന്നീട് പുറത്തിറങ്ങി. വീണ്ടും ഇതേ പ്രവൃത്തി തുടരുകയാണ്. അവന്റെ അച്ഛനോടും അമ്മയോടും ഞാന്‍ സംസാരിച്ചുനോക്കി. കാര്യമുണ്ടായില്ല. ഞാന്‍ വീണ്ടും വീണ്ടും പരാതി കൊടുത്തു. അപ്പോഴേക്കും പോലീസിന്റെ കേസ് കോടതിയിലേക്ക് പോയിരുന്നു."

"'മകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അവളുടെ സുഹൃത്തുക്കള്‍ക്ക് സാറന്മാര്‍ക്ക് എല്ലാം അയക്കും. കുടുംബക്കാരുടെ ഫോട്ടോയെടുത്ത് ആര്‍.ഐ.പി. ഇട്ട് പ്രചരിപ്പിക്കും. പലരും സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യേണ്ട അവസ്ഥയിലെത്തി. അവനിപ്പോഴും ഫോട്ടോ പോസ്റ്റിങ് തുടരുകയാണ്. ഞാന്‍ ഫോളോ ചെയ്യുന്നവര്‍ക്കാണ് അയച്ചുകൊടുക്കുന്നത്. എന്നെ ആരും ഇഷ്ടപ്പെടാന്‍ പാടില്ല. ഞാന്‍ ചെയ്യുന്നതെല്ലാം നോക്കിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ പോലും ഫോട്ടോ ഇട്ടിട്ടുണ്ട്. ഞാന്‍ കരഞ്ഞു പറയാത്ത ആള്‍ക്കാരില്ല. എന്റെ മകള്‍ക്ക് 20 വയസ്സേയുള്ളൂ. അവളുടെ പഠനത്തെ അത് ബാധിക്കുന്നുണ്ട് അവരുടെ സുഹൃത്തുക്കള്‍ അത് കണ്ടു കണ്ടു മടത്തു. അയാള്‍ക്ക് ഹരമാണ്. നമ്മള്‍ കണ്ട് വേദനിക്കണം അതാണ് ലക്ഷ്യം. ജാമ്യം റദ്ദാക്കി വീണ്ടും ജയിലിലാക്കി നല്ല ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് വേണ്ടത്- പ്രവീണയുടെ വാക്കുകള്‍.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക