Kannur
HomeNews

പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ നവീകരണം ഒരു മാസത്തിനകം പൂർത്തിയാക്കാൻ നിർദേശം; ഡി.ആർ.എമ്മിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി

19 Apr 20261 മിനിറ്റ് വായന
പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ നവീകരണം ഒരു മാസത്തിനകം പൂർത്തിയാക്കാൻ നിർദേശം; ഡി.ആർ.എമ്മിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി

 



പയ്യന്നൂർ: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ പാലക്കാട് ഡിവിഷൻ ഉന്നതതലസംഘം പരിശോധന നടത്തി. നിർമ്മാണ പ്രവൃത്തികളുടെ മെല്ലെപ്പോക്കിനെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് ഡി.ആർ.എമ്മിന്റെ ഇടപെടൽ.

പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റോട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റേഷനിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയത്. മംഗളൂരു മുതൽ കണ്ണൂർ വരെയുള്ള സ്റ്റേഷനുകളിലും പാളങ്ങളിലും പരിശോധന നടത്തിയ സംഘം, പയ്യന്നൂരിലെ നവീകരിച്ച വിശ്രമമുറി, ശൗചാലയങ്ങൾ, പ്ലാറ്റ്ഫോം, പ്രവേശനകവാടം എന്നിവ നേരിട്ട് കണ്ട് വിലയിരുത്തി. എ.ഡി.ആർ.എം എസ്. ജയകൃഷ്ണൻ, സീനിയർ ഡി.സി.എം അരുൺ തോമസ്, ഗതിശക്തി വിഭാഗം എൻജിനീയർമാരായ ബെർജാസ് അഹമ്മദ്, അഭിഷേക് വർമ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കും:


പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെ അമൃത്‌ ഭാരത് പദ്ധതി പ്രവൃത്തികൾ ഒരു മാസത്തിനകം പൂർത്തീകരിക്കാൻ ഡി.ആർ.എം മധുകർ റോട്ട് ഉദ്യോഗസ്ഥർക്കും കരാറുകാർക്കും കർശന നിർദേശം നൽകി. ലിഫ്റ്റ് ഒഴികെയുള്ള ബാക്കി മുഴുവൻ പ്രവൃത്തികളും ഇക്കാലയളവിൽ പൂർത്തീകരിക്കുമെന്ന് എ.ഡി.ആർ.എം എസ്. ജയകൃഷ്ണൻ വ്യക്തമാക്കി. സ്റ്റേഷനിൽ മൂന്ന്‌ ലിഫ്റ്റുകളാണ് വരുന്നത്, ഇതിന്റെ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. മേൽനടപ്പാതയുടെ (ഫൂട്ട് ഓവർ ബ്രിഡ്ജ്) നിർമ്മാണമാണ് പ്രധാനമായും ബാക്കിയുള്ളത്.


പദ്ധതി തുടങ്ങിയത് 2023-ൽ:


2023 ഓഗസ്റ്റിലാണ് അമൃത് ഭാരത് പദ്ധതി പ്രകാരം രാജ്യത്തെ 508 സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചത്. ഇതിൽ കേരളത്തിൽ നിന്നുള്ള ആറ് സ്റ്റേഷനുകളിൽ ഒന്നാണ് പയ്യന്നൂർ. കിറ്റ്കോ രൂപരേഖ തയ്യാറാക്കിയ സ്റ്റേഷനിൽ 31.40 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. മേൽനടപ്പാതകൾ, എസ്കലേറ്റർ, ലിഫ്റ്റുകൾ, പാർക്കിങ്, പ്ലാറ്റ്‌ഫോം, വിശ്രമമുറികൾ തുടങ്ങിയവ വിപുലീകരിച്ച് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും വരുമാനം കൂട്ടുകയുമാണ് ലക്ഷ്യം.


ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആർ.പി.എഫ് ക്യാമ്പ് എന്നിവിടങ്ങളിലേക്കുള്ളവർ പ്രധാനമായും ആശ്രയിക്കുന്ന സ്റ്റേഷനാണിത്. എന്നാൽ 2026 ആയിട്ടും ഈ സുപ്രധാന പദ്ധതി പൂർത്തിയായിട്ടില്ലെന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക