ആത്മഹത്യ ചെയ്ത ബി.എൽ.ഒക്ക് തൊഴിൽ സമ്മർദം ഉണ്ടായിട്ടില്ല: കണ്ണൂർ കലക്ടർ

കണ്ണൂർ: പയ്യന്നൂർ നിയമസഭമണ്ഡലത്തിലെ 18-ാം നമ്പർ ബൂത്തിലെ ബൂത്ത് ലെവൽ ഓഫിസർ അനീഷ് ജോർജ് വസതിയിൽ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ തൊഴിൽ സമ്മർദമുണ്ടായിട്ടില്ലെന്നും അദ്ദേഹം നല്ല രീതിയിൽ ജോലി ചെയ്യുന്നയാളാണെന്നും ജില്ല കലക്ടർ അരുൺ കെ. വിജയൻ. മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം അനീഷിന്റെ കുടുംബത്തിന് എല്ലാ നഷ്ടപരിഹാരവും ലഭ്യമാക്കുമെന്നും കലക്ടർ അറിയിച്ചു.
'തൊഴിൽ സമ്മർദമുണ്ടായതായി അനീഷ് അറിയിച്ചിട്ടില്ല. 1065 ഫോറങ്ങൾ വിതരണം ചെയ്യാൻ അദ്ദേഹത്തെ ഏൽപിച്ചിരുന്നു. ഇതിൽ 50 ഫോറങ്ങൾ മാത്രമേ വിതരണം ചെയ്യാൻ ബാക്കിയുള്ളൂ. മറ്റുള്ളവ കൃത്യമായി വിതരണം ചെയ്‌തിട്ടുണ്ട്. സഹായം ആവശ്യമുണ്ടോയെന്ന് ചോദിച്ച സൂപ്പർവൈസറോട് ആവശ്യമില്ലെന്നും താൻതന്നെ പൂർത്തിയാക്കുമെന്നുമാണ് അനീഷ് അറിയിച്ചത്. പൊലീസ് പരിശോധനയിലും സംശയകരമായ പരിക്കുകളോ ആത്മഹത്യ കുറിപ്പോ കണ്ടെത്തിയിട്ടില്ല' -റിപ്പോർട്ടിൽ പറയുന്നു.





