തീയെടുത്തു, എല്ലാം..; ഭിക്ഷ യാചിച്ച് കൂട്ടിവച്ച പണവും സ്ഥിരമായി അന്തിയുറങ്ങുന്ന കടവരാന്തയും നഷ്ടപ്പെട്ട് ദമ്പതികൾ

തളിപ്പറമ്പ്∙ നഗരമധ്യത്തിൽ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിന്റെ ഉറവിടത്തിനായി അന്വേഷണം തുടങ്ങി. തീപിടിത്തമുണ്ടായതായി ആദ്യം കണ്ടെത്തിയ മാക്സ്ട്രോ എന്ന കടയുടെ മുൻപിലുള്ള ട്രാൻസ്ഫോമറിൽനിന്നുള്ള തീ സ്ഥാപനത്തിലേക്കു പടർന്നെന്നാണ് കടയുടമ ഏഴാംമൈൽ കാക്കാഞ്ചാൽ സ്വദേശി പി.പി.മുഹമ്മദ് റിഷാദ് പൊലീസിനുനൽകിയ പരാതിയിൽ പറയുന്നത്. 50 കോടിയോളം രൂപയുടെ നഷ്ടം വ്യാപാര സാധനങ്ങൾക്കു സംഭവിച്ചുവെന്നും പരാതിയിൽ പറയുന്നു. ട്രാൻസ്ഫോമറിൽ നിന്നാണോ കടയിലെ എസി യൂണിറ്റിലെ ഷോർട് സർക്കീറ്റാണോ തീപിടിത്തത്തിനു കാരണമെന്നറിയാൻ ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റും അന്വേഷണം ആരംഭിച്ചു. അഗ്നിരക്ഷാസേനയും റവന്യു വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വി.കോംപ്ലക്സിലെ 40 സ്ഥാപനങ്ങളാണ് കത്തിയമർന്നത്. 83 മുറികൾ കത്തിനശിച്ചു. 24 മുറികളിലായി പ്രവർത്തിക്കുന്ന ഷാലിമാർ സ്റ്റോറിനാണ് കൂടുതൽ നഷ്ടം. 2 കോടിയോളം രൂപയുടെ നഷ്ടം ഇവർക്കു മാത്രം സംഭവിച്ചതായി കണക്കാക്കുന്നു. 2 നിലകളിലായി ഉണ്ടായിരുന്ന സ്ഥാപനത്തിൽ ഒന്നും ബാക്കിയില്ല.
മിക്ക കടകളുടെയും ഷട്ടറുകൾ നശിച്ചു. ചുവരുകൾ വിണ്ടുകീറി. കെ.വി.കോംപ്ലക്സിനോട് ചേർന്നു തീപിടിക്കാത്ത കടകളുടെ ചുമരുകൾക്കും പലയിടത്തായി വിള്ളലുണ്ട്. ബസ് സ്റ്റാൻഡിനു സമീപത്തെ കെ.വി.ഷോപ്പിങ് കോംപ്ലക്സിൽ വ്യാഴാഴ്ച വൈകിട്ട് അഞ്ചിനാണു തീപിടിത്തമുണ്ടായത്. മൂന്നു മണിക്കൂറിനു ശേഷമാണ് തീ അണയ്ക്കാനായത്.





