ആശുപത്രിയിൽ നിന്ന് മരണം സ്ഥിരീകരിച്ചു; എന്നാൽ കണ്ണൂർ സ്വദേശിനിയായ വയോധികയ്ക്ക് വീട്ടിലേക്ക് മടങ്ങും വഴി ആംബുലൻസിൽ ജീവന്റെ തുടിപ്പ്

കണ്ണൂർ: മംഗളൂരുവിലെ ആശുപത്രിയില്‍ നിന്ന് മരിച്ചതായി സ്ഥിരീകരിച്ച് കണ്ണൂരിലെ വീട്ടിലേക്ക് ആംബുലൻസില്‍ കൊണ്ടുപോകവെ ജീവന്റെ തുടിപ്പ്.കണ്ണൂർ സിറ്റിയിലെ കാളിയാറകത്ത് സറീനയെ (60) ജീവനുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചെന്നുകരുതി നാട്ടിലേക്ക് പുറപ്പെട്ട ആംബുലൻസില്‍ വച്ച് വയോധികയ്ക്ക് ഹൃദയമിടിപ്പുള്ളതായി കണ്ടെത്തിയത്. കൈവിരല്‍ ചലിക്കുന്നതായും കണ്ടു.
ഉടൻ സറീനയെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തുടർ ചികിത്സയ്ക്കായി മദർ ആൻഡ് ചൈല്‍ഡ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നാലുദിവസം മുമ്ബാണ് കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയത്. മരണവാർത്തയറിഞ്ഞ് ബന്ധുക്കള്‍ സറീനയുടെ ഖബറടക്കം വരെ നിശ്ചയിച്ചിരുന്നു. സറീന ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും നാട്ടുകാരും.





