കണ്ണൂരിൽ സുഹൃത്തിനൊപ്പമുള്ള യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിലിങ്; രണ്ടുപേർ അറസ്റ്റിൽ

ഭർതൃമതിയായ യുവതിയുടെ ആൺസുഹൃത്തുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി മൊബൈൽ ഫോൺ കാമറയിൽ ചിത്രീകരിച്ച് ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. നടുവിൽ സ്വദേശികളായ പള്ളിത്തട്ട് രാജ്ഭവൻ ഉന്നതിയിലെ കിഴക്കിനടിയിൽ ഷമൽ (21), ടെക്നിക്കൽ സ്‌കൂളിനു സമീപത്തെ ചെറിയാണ്ടിയന്റകത്ത് ലത്തീഫ് (46) എന്നിവരെയാണ് കുടിയാൻമല പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതി പള്ളിത്തട്ട് രാജ്ഭവൻ ഉന്നതിയിലെ കിഴക്കിനടിയിൽ ശ്യാം (23) ഒരു അടിപിടി കേസിൽ കണ്ണൂർ സബ്ജയിലിൽ കഴിയുന്നതിനാൽ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. രണ്ടാം പ്രതി ഷമലിന്റെ സഹോദരനാണ് ശ്യാം. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആധാരമായ സംഭവം. യുവതിക്ക് ആലക്കോട് സ്വദേശിയായ ഒരാളുമായി സൗഹൃദമുണ്ടായിരുന്നു. ഇയാൾ ഇടക്കിടെ വീട്ടിലെത്താറുണ്ട്. ഇത് മനസ്സിലാക്കിയ യുവാക്കൾ സംഘടിച്ചെത്തി യുവാവിന്റെ നീക്കങ്ങൾ വീക്ഷിച്ചു. യുവതിയും യുവാവും കിടപ്പുമുറിയിൽ പ്രവേശിക്കുന്നതും തുടർന്നുള്ള ദൃശ്യങ്ങളും ചിത്രീകരിച്ചു. മൂവരും ഒരുമിച്ചാണ് കിടപ്പുമുറി ചിത്രങ്ങൾ പകർത്തിയതെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് ഈദൃശ്യം ഉപയോഗിച്ച് ശ്യാമും ഷമലും യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി. ആദ്യം കുറച്ചു പണം യുവതിയിൽ നിന്ന് ഇവർ കൈക്കലാക്കി. പണം കൈപ്പറ്റിയശേഷം യുവതിയുടെ മുമ്പിൽനിന്ന് ഫോണിലുള്ള ദൃശ്യം കളഞ്ഞതായി കാണിച്ചു. എന്നാൽ, ഇതിനുശേഷവും പണം ആവശ്യപ്പെട്ട് പ്രതികൾ യുവതിയെ സമീപിച്ചു. ദൃശ്യം കാണിച്ച് തനിക്ക് വഴങ്ങണമെന്നും പണം തരണമെന്നും പിന്നീട് ലത്തീഫ് യുവതിയോട് ആവശ്യപ്പെട്ടു. ദൃശ്യം സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി കുടിയാൻമല പൊലീസിൽ പരാതി നൽകിയത്.
പ്രതികളെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നിർദേശ പ്രകാരം കുടിയാൻമല പൊലീസ് ഇൻസ്പെക്ടർ എം.എൻ. ബിജോയിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഷമലിനെ വീട്ടിലും ലത്തീഫിനെ തളിപ്പറമ്പിലുംവെച്ചാണ് പിടികൂടിയത്. എ.എസ്.ഐമാരായ സി.എച്ച്. സിദ്ദീഖ്, സുജിത്ത്, പവിത്രൻ, സി.പി.ഒമാരായ ബിജു കരിപ്പാൽ, പി.പി. പ്രമോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.





