വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണൂർ സ്വദേശിയായ മാധ്യമ പ്രവർത്തകൻ മരിച്ചു

കോഴിക്കോട് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് സബ് എഡിറ്റർ ജാഫർ അബ്‌ദുർറഹീം (33) ആണ് മരിച്ചത്. കണ്ണൂർ മുണ്ടേരി മൊട്ട കോളിൽമൂല സ്വദേശിയാണ്.
കോഴിക്കോട് - വയനാട് ദേശീയ പാതയിൽ വെള്ളിയാഴ്ച അർധരാത്രി 12.50 നായിരുന്നു അപകടം. ഓഫിസിൽനിന്നു ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്‌പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്തു നിന്ന് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന സിറാജ് പത്രത്തിന്റെ ജീവനക്കാരൻ അസീസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അസീസ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ജാഫറിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിലും പിന്നീട് ഞായറാഴ്‌ച പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് ജാഫർ മരിച്ചത്.
സിറാജിന്റെ മലപ്പുറം, കണ്ണൂർ, കൊച്ചി, ആലപ്പുഴ ബ്യൂറോകളിൽ റിപ്പോർട്ടറായി ജോലിചെയ്തിരുന്ന ജാഫർ അടുത്തിടെയാണ് കോഴിക്കോട്ടെ സെൻട്രൽ ഡെസ്‌കിലേക്ക് മാറിയത്. പുതിയ പുരയിൽ അബ്‌ദു റഹീം - ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കിയ.സഹോദരി: റൈഹാനത്ത്.





