കണ്ണൂർ സർവകലാശാല സംഘർഷം: ഇരുന്നൂറോളം പേർക്കെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിനിടെ സംഘർഷമുണ്ടായതുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം പേർക്കെതിരെ കേസെടുത്ത് പൊലീസ്. എസ്എഫ്ഐ, എംഎസ്എഫ്, കെഎസ് സംസ്ഥാന നേതാക്കൻമാർ ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് കേസ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫ്, കെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി എന്നിവരുൾപ്പെടെ കേസിൽ പ്രതിയാണ്.
ഇന്നലെ രാവിലെ മുതൽ ഇരു സംഘങ്ങളായി പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഘട്ടനത്തിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്കും നിരവധി പ്രവർത്തകർക്കും പരുക്കേറ്റു. പല തവണ പൊലീസ് ലാത്തിവീശിയാണ് സംഘർഷം നിയന്ത്രിച്ചത്. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വൻ പൊലീസ് സന്നാഹമാണ് ക്യംപസിൽ നിലയുറപ്പിച്ച്.
തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ യൂണിയൻ നിലനിർത്തി. അതേ സമയം, കാസർകോട്, വയനാട് ജില്ലാ നിർവാഹക സമിതി അംഗങ്ങളായി യുഡിഎസ്എഫ് പ്രതിനിധികൾ ജയിച്ചു. എസ്എഫ്ഐയിൽ നിന്ന് ഈ സീറ്റുകൾ പിടിച്ചെടുക്കുകയായിരുന്നു.
എന്നാൽ കള്ളവോട്ടിലൂടെയാണ് യുഡിഎസ്എഫ് ജയിച്ചതെന്നാരോപിച്ച് എസ്എഫ്ഐ രംഗത്തെത്തി. സർവകലാശാല അധികൃതർക്കുൾപ്പെടെ പരാതി നൽകാനുള്ള നീക്കത്തിലാണ് എസ്എഫ്ഐ. കാസർകോട് നിർവാഹക സമിതി സീറ്റിലെ യുഡിഎസ്എഫ് വിജയത്തിനെതിരെയാണ് പരാതി. യുയുസിമാരിൽ പലരും വോട്ട് ചെയ്യാൻ എത്തിയില്ലെന്നും ഇവരുടെ പേരിൽ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നുമാണ് എസ്എഫ്ഐ ആരോപിക്കുന്നത്.
കാസർകോട് നിർവാഹക സമിതി അംഗമായി യുഡിഎസ്എഫ് സ്ഥാനാർഥി വിജയിച്ചത് ഒരു വോട്ടിനായിരുന്നു. എംഎസ്എഫിന്റെ എം.ടി.പി ഫിദയാണ് വിജയിച്ചത്. വോട്ടിങ് തുല്യനിലയിലായിരുന്ന വയനാട് സീറ്റിൽ യുഡിഎസ്എഫിന്റെ മുഹമ്മദ് നിഹാൽ നറുക്കെടുപ്പിലൂടെയാണ് ജയിച്ചത്. കഴിഞ്ഞ തവണ മുഴുവൻ സീറ്റിലും എസ്എഫ്ഐയായിരുന്നു വിജയിച്ചത്.





