കണ്ണൂരിൽ മുസ്ലിം ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഐ എം പ്രവർത്തകൻ മരിച്ചു

തളിപ്പറമ്പ്: മുസ്ലിം ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഐ എം പ്രവർത്തകൻ മരിച്ചു. കണ്ണൂർ അരിയിലിലെ വള്ളേരി മോഹനനാണ്(60) മരിച്ചത്. 2012 ഫെബ്രുവരി 21 നാണ് മോഹനനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം 13 വർഷത്തിലേറെയായി കിടപ്പിലായിരുന്നു. അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മോഹനന് നേരെ ആക്രമണം ഉണ്ടായത്. കണ്ണൂർ എകെജി ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം.
2012 ഫെബ്രുവരി 20-ന് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത് ചുള്ളിയോട് എന്ന സ്ഥലത്ത് വെച്ച് കൊല്ലപ്പെട്ട ഒരു മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകനാണ് അരിയിൽ ഷുക്കൂർ. ഈ കേസ് പിന്നീട് ഷുക്കൂർ വധക്കേസ് എന്ന പേരിൽ കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. സി.പി.എം. നേതാവായ പി. ജയരാജനും മുൻ എം.എൽ.എ. ടി.വി. രാജേഷും സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ഒരു സംഘം ആളുകൾ കല്ലെറിഞ്ഞതിനെ തുടർന്നുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഈ സംഭവത്തിന് പ്രതികാരമായി ഷുക്കൂറിനെയും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെയും സി.പി.എം. പ്രവർത്തകർ തടഞ്ഞുവെച്ചു. ഏകദേശം രണ്ടര മണിക്കൂറോളം തടങ്കലിൽ വെച്ച് വിചാരണ ചെയ്‌ത ശേഷം ഷുക്കൂറിനെ ക്രൂരമായി കൊലപ്പെടുത്തി എന്നാണ് കേസ്. ഈ സംഭവത്തിന് ദൃക്സാക്ഷിയായ ഒരാളാണ് സക്കറിയ. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ്, ഷുക്കൂറിന്റെ മാതാവ് നൽകിയ ഹർജിയെത്തുടർന്ന് പിന്നീട് ഹൈക്കോടതി സി.ബി.ഐക്ക് കൈമാറി.





