കണ്ണൂർ കീഴറ സ്ഫോടനക്കേസ്; മുഖ്യപ്രതി അനൂപ് മാലിക് പിടിയിൽ

കണ്ണൂർ കീഴറ സ്ഫോടന കേസിലെ മുഖ്യപ്രതി അനൂപ് മാലിക് പിടിയിൽ. കാഞ്ഞങ്ങാട് നിന്നാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്. കീഴറയിൽ വാടക വീട്ടിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ചാലാട് സ്വദേശി മുഹമ്മദ് അഷാമാണ് മരിച്ചത്. നേരത്തെയും സമാന കേസുകളുള്ള അനൂപ് മാലിക്കാണ് സ്ഫോടനത്തിന് പിന്നിലെന്നും വാടക വീട് കേന്ദ്രീകരിച്ച് സ്ഫോടക വസ്തു നിർമ്മാണം നടന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് ജില്ലാ ക്രൈം ബ്രാഞ്ച് എസിപി യുടെ നേതൃത്വത്തിൽ പ്രതിക്കായുള്ള അന്വേഷണം ശക്തമാക്കിയതും ഇയാളെ പിടികൂടിയതും.
ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സ്ഫോടനം ഉണ്ടായത്. ഉഗ്രസ്ഫോടനത്തിൽ വീട് പൂർണ്ണമായും തകർന്നിരുന്നു. സമീപത്തെ ആറ് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു.
കണ്ണൂർ ചാലാട് സ്വദേശി അഷാമാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിരുന്നു. അനൂപ് മാലിക്കിന്‍റെ ബന്ധുവാണ് മരിച്ച മുഹമ്മദ് അഷാം. ഒരു വർഷം മുൻപാണ് അനൂപ് മാലിക്ക് വീട് വാടകയ്ക്ക് എടുത്തത്. രണ്ട് പേരാണ് സ്ഥിരമായി വീട്ടിൽ വരാറുള്ളതെന്ന് പ്രദേശവാസികൾ പൊലീസിന് മൊഴി നൽകിയിരുന്നു. പയ്യന്നൂരിൽ സ്പെയർ പാർട്ട്സ് വിതരണം നടത്തുന്നവരാണെന്ന് പറഞ്ഞാണ് വീട് വാടകയ്ക്ക് എടുത്തത്. ഇവരുടെ പശ്ചാത്തലം അറിയില്ലായിരുന്നുവെന്നും വീടിന് മുന്നിൽ സ്ഥാപിച്ച പരസ്യ ബോർഡ് കണ്ടാണ് വാടക വീട് അന്വേഷിച്ച് വന്നതെന്നും വീട്ടുടമ പറഞ്ഞു





