Kannur
HomeNews

ഇരിട്ടി പാലം സിഗ്നലില്‍ ജനകീയ സമിതി ബാരിക്കേഡുകള്‍ സ്ഥാപിക്കും

23 Jul 20251 മിനിറ്റ് വായന
ഇരിട്ടി പാലം സിഗ്നലില്‍ ജനകീയ സമിതി ബാരിക്കേഡുകള്‍ സ്ഥാപിക്കും

 


ഇരിട്ടി-കൂട്ടുപുഴ റോഡില്‍ ഇരിട്ടി പാലം സിഗ്‌നലിന് സമീപം അപകടങ്ങള്‍ പതിവായ സ്ഥലത്ത് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും.മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇല്ലാത്തതു കാരണം വാഹനങ്ങള്‍ ഡിവൈഡറില്‍ കയറി അപകടം പതിവായതോടെയാണ് പായം പഞ്ചായത്തും ഇരിട്ടി പോലീസും ചേർന്ന് പൊതുമരാമത്ത് വകുപ്പിന്‍റെ അനുമതിയോടെ ബാരിക്കേഡ് സ്ഥാപിക്കുന്നത്.

മരിയൻ എൻജിനിയറിംഗ് എന്ന സ്ഥാപനമാണ് ബാരിക്കേഡ് നിർമിച്ചു നല്‍കുന്നത്. വാഹനങ്ങള്‍ക്ക് ദൂരെ നിന്നുതന്നെ ഡിവൈഡർ തിരിച്ചറിയാൻ ബാരിക്കേഡിന് ഇരുവശവും റിഫ്ലക്ടർ ഉള്‍പ്പെടെ സ്ഥാപനം നിർമിച്ചു നല്‍കും.

മഴ ആരംഭിച്ചതോടെ മേഖലയില്‍ അപകടം പതിവാകുകയും ഡിവൈഡറിനു മുകളിലൂടെ വാഹനം കയറിയുറങ്ങി പൂർണമായും തകരുകയും ചെയ്തിരുന്നു. മാസങ്ങളായി തകർന്നുകിടക്കുന്ന ഡിവൈഡർ നേരെയാക്കാൻ പൊതുമരാമത്ത് വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കാതെ വന്നതോടെയാണ് ജനകീയമായി ബാരിക്കേഡ് തീർക്കുന്നത്.

ഇവിടെ അപകടം പതിവായതോടെ സമീപത്തെ കെട്ടിട ഉടമ പ്രതിഷേധ സൂചകമായി ഡിവൈഡറിന് മുകളില്‍ ചെടി നട്ട് പ്രതിഷേധിച്ചിരുന്നു. എന്നിട്ടും, വാഹങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കാൻ റിബണ്‍ പോലും കെട്ടാതിരുന്നത് പൊതുമരാമത്ത് വകുപ്പിന്‍റെ വീഴ്ചയാണ്.

ബാരിക്കേഡ് നിർമിക്കണ്ടേ സ്ഥലം പായം പഞ്ചായത്ത് പ്രസിഡന്‍റ് പി. രജനി, വൈസ് പ്രസിഡന്‍റ് വിനോദ്കുമാർ, പഞ്ചായത്ത് അംഗം പി. ഷാജിത്, ഇരിട്ടി പോലീസ് സ്റ്റേഷൻ എസ്‌ഐമാരായ എം.ജെ. ബെന്നി, അശോകൻ, എഎസ്‌ഐമാരായ ഷാജി, ബൈജു ബാരിക്കേഡ് നിർമിച്ച്‌ നല്‍കുന്ന സ്ഥപന ഉടമ മരിയൻ ജോളി എന്നിവർ പരിശോധിച്ചു. ഒരാഴ്ചക്കുള്ളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക