Kannur
HomeNews

ഒരാഴ്ച കഴിഞ്ഞ് വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; കണ്ണൂരിൽ നിന്ന് കണ്ടെത്തിയ തലയോട്ടിയും അസ്ഥിയും സോമന്റേത്..?

3 Jul 20251 മിനിറ്റ് വായന
ഒരാഴ്ച കഴിഞ്ഞ് വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; കണ്ണൂരിൽ നിന്ന് കണ്ടെത്തിയ തലയോട്ടിയും അസ്ഥിയും സോമന്റേത്..?

 


ആലക്കോട് :  വായാട്ടുപറമ്പിൽ ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ കണ്ടെത്തിയ തലയോട്ടിയും അസ്‌ഥികളും തമിഴ്‌നാട് കന്യാകുമാരി കൽക്കുളം സ്വദേശി സോമന്റേത് (61) ആണെന്നുള്ള നിഗമനത്തിൽ പൊലീസ്.

സോമന്റെ മകൾ അനീഷയും ബന്ധുക്കളും സ്‌ഥലത്തെത്തി മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന ഷർട്ടും മുണ്ടും സോമന്റേതാണെന്ന് തിരിച്ചറിഞ്ഞു. അനീഷയും 5 ബന്ധുക്കളുമാണ് ഇന്ന് രാവിലെ കന്യാകുമാരിയിൽനിന്ന് ആലക്കോട് എത്തിയത്.എന്നാൽ ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം ആരുടേതാണെന്ന് ഉറപ്പിക്കാൻ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു.

മൂന്നു ദിവസം മുൻപ് ആളൊഴിഞ്ഞ പറമ്പിൽ തലയോട്ടിയും അസ്ഥിയും കണ്ടത്. ഇതിനു സമീപത്തുനിന്ന് ലഭിച്ച ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സോമനിൽ എത്തിയത്. നേരത്തെ ആലക്കോട് മേഖലയിൽ വന്നിട്ടുള്ള ഇയാൾ ഇവിടെ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന ജോലി ചെയ്ത‌ിരുന്നു. സോമന് ആലക്കോട് സുഹൃത്തുണ്ടെന്നും പൊലീസിനു വിവരം ലഭിച്ചു.

സോമന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. ഒരാഴ്ച കഴിഞ്ഞ് തിരിച്ചുവരാമെന്ന് മകളോട് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ തിരിച്ചെത്താത്തതിനാലും ഫോൺ വിളിച്ചിട്ട് കിട്ടാത്തതിനാലും മകൾ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് വായാട്ടുപറമ്പിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. കണ്ണൂർ ഗവ. മെഡിക്കൽ കോളജിലുള്ള മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടം നടത്തി ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് നീക്കം. എന്നാൽ എങ്ങനെയാണ് മരണം സംഭവിച്ചതെന്ന കാര്യത്തിൽ ഇതുവരെ സൂചനകളൊന്നും ലഭിച്ചില്ല.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക