പ്ലസ് വണ്‍ രണ്ടാംഘട്ട അലോട്ട്മെന്റ്; കണ്ണൂര്‍ ജില്ലയില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിച്ചില്ല

പ്ലസ് വണ്‍ രണ്ടാംഘട്ട അലോട്ട്മെന്റ് പൂർത്തിയാകുമ്ബോഴും കണ്ണൂർ ജില്ലയില്‍ ആയിരക്കണക്കിന് വിദ്യാർത്ഥികള്‍ക്ക് പ്രവേശനം ലഭിച്ചില്ല.
മുഴുവൻ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികള്‍ക്കടക്കം പട്ടികയ്ക്ക് പുറത്താണ്. നിലവിലെ കണക്ക് അനുസരിച്ച് മൂന്നാം അലോട്ട്മെന്റ് പൂർത്തിയായാലും പതിനായിരത്തോളം വിദ്യാർത്ഥികള്‍ വലിയ പണം മുടക്കി മാനേജ്മെന്റ് സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരും.
പത്താം ക്ലാസില്‍ മുഴുവൻ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ മയ്യില്‍ ഗവ ഹയർസെക്കൻഡറി സ്കൂളിലെ ലിയോണ്‍ കെ ബൈജു എന്ന വിദ്യാർത്ഥിയാണിത്.
നഴ്സിങ് പഠനമാണ് ലക്ഷ്യമെന്നതുകൊണ്ട് സയൻസ് ഗ്രൂപ്പ് എടുക്കാൻ തീരുമാനിച്ചു.
മയ്യില്‍ ഉള്‍പ്പടെ അഞ്ച് സ്കൂളുകള്‍ അപേക്ഷയില്‍ ചേർത്തു. രണ്ട് അലോട്ട്മെന്റ് പൂർത്തിയായിട്ടും ലിയോണ്‍ പട്ടികയ്ക്ക് പുറത്താണ്.
മൂന്നാമത്തെ അലോട്ട്മെന്റ് ലിയോണിന്റെ മുന്നിലുള്ള ഭാഗ്യപരീക്ഷണം മാത്രമാണ്.
വലിയ തുക നല്‍കി മാനേജ്മെന്റ് ക്വാട്ട ആശ്രയിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് ലിയോണിന്റെ രക്ഷിതാക്കള്‍.
ജില്ലയില്‍ 37988 പേരാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയത്.
സർക്കാർ, എയ്ഡഡ് മേഖലയിലായി കണ്ണൂർ ജില്ലയില്‍ ആകെയുള്ളത് 28780 സീറ്റുകള്‍ മാത്രം.
രണ്ടാംഘട്ട അലോട്ട്മെന്റ് പൂർത്തിയാകുമ്ബോള്‍ 20372 പേർക്ക് പ്ലസ് വണ്ണിന് പ്രവേശനം ലഭിച്ചു. ഇനിയുള്ളത് 8408 സീറ്റുകള്‍. ആ സീറ്റുകളില്‍ പ്രവേശനം പൂർത്തിയാക്കിയാല്‍ പോലും ജില്ലയില്‍ 9208 വിദ്യാർത്ഥികള്‍ പട്ടികയ്ക്ക് പുറത്താകും.
അതായത് അത്രയും വിദ്യാർത്ഥികള്‍ തുടർ പഠനത്തിനായി മാനേജ്മെന്റ് സീറ്റുകളെ തേടി പോകേണ്ടിവരും





