ബക്കളം ദേശീയപാതയുടെ പാർശ്വഭിത്തിയില്‍ കണ്ടെത്തിയ വിള്ളല്‍ നാട്ടുകാരെയും വാഹന യാത്രക്കാരെയും ആശങ്കയിലാഴ്ത്തി

കണ്ണൂർ ഭാഗത്ത് നിന്ന് തളിപ്പറമ്ബ് ഭാഗത്തേക്ക് വരുന്ന സർവീസ് റോഡില്‍ തറോല്‍ കണ്ണൻ സ്‌മാരക വായനശാലയുടെ നേരെ മുന്നിലായാണ് കോണ്‍ക്രീറ്റ് പാളിയില്‍ വിള്ളല്‍ കാണപ്പെട്ടത്.
ബക്കളം മേല്‍പാലം കടന്ന് പോകുന്നത് 25 അടി ഉയരത്തിലാണ്.കുറ്റിക്കോല്‍ മുതല്‍ മാങ്ങാട്ട് വരെ 4 കിലോമീറ്റർ മണ്ണിട്ട് ഉയർത്തിയ റോഡില്‍ പാർശ്വഭിത്തിയായി കോണ്‍ക്രീറ്റ് പാളികളാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതിന്റെ ഇരുവശത്തുമാണ് സർവീസ് റോഡുകളുള്ളത്. ഇതില്‍ ഏറ്റവും അടിഭാഗത്തെ പാളിയിലാണ് വിള്ളലുള്ളത്. തുടക്കം മുതല്‍ ചെറിയതോതില്‍ വിള്ളല്‍ കാണപ്പെട്ടിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്നാല്‍ ഇതിപ്പോള്‍ കോണ്‍ക്രീറ്റ് പാളി 4 ഇഞ്ചോളം മാറിയ നിലയിലാണുള്ളത്.
വിള്ളല്‍ ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ തളിപ്പറമ്ബ് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി നിർമ്മാണ കമ്ബനിയായ വിശ്വസമുദ്രയുടെ പ്രതിനിധികളെ വിളിച്ചുവരുത്തി.ആശങ്ക വേണ്ട, നാമമാത്ര വിള്ളലാണെന്നാണ് നിർമാണകമ്പനി പറയുന്നത്.തുടർന്ന് നടന്ന പരിശോധനയില്‍ ആശങ്കപെടേണ്ടതില്ലെന്നാണ് വിശ്വസമുദ്ര അധികൃതരുടെ വിശദീകരണം. നിർമ്മാണസമയത്ത് ഉണ്ടായ വ്യാത്യാസം മാത്രമാണ് ഇപ്പഴുമുള്ളതെന്നും വിള്ളല്‍ ഇല്ലെന്നുമാണ് നിർമ്മാണ കമ്ബനി അധികൃതർ പറയുന്നത്.





