Kannur
HomeNews

'രാജരാജേശ്വര ക്ഷേത്രത്തിൽ മൃ​ഗബലി നടന്നെന്ന് പറഞ്ഞിട്ടില്ല': വാക്കുകൾ വളച്ചൊടിച്ചെന്ന് ഡികെ ശിവകുമാർ

31 May 20241 മിനിറ്റ് വായന
'രാജരാജേശ്വര ക്ഷേത്രത്തിൽ മൃ​ഗബലി നടന്നെന്ന് പറഞ്ഞിട്ടില്ല': വാക്കുകൾ വളച്ചൊടിച്ചെന്ന് ഡികെ ശിവകുമാർ


കണ്ണൂർ: കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിൽ വച്ച് മൃഗബലി നടത്തിയെന്ന ആരോപണത്തിൽ മലക്കം മറിഞ്ഞ് ഡികെ ശിവകുമാർ. രാജരാജേശ്വര ക്ഷേത്രത്തിൽ മൃഗബലി നടന്നെന്ന് പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോൾ കർണാടക ഉപമുഖ്യമന്ത്രി പറയുന്നത്.

കേരളത്തിലെ ക്ഷേത്രത്തിൽ മൃഗബലി നടന്നിട്ടില്ലെന്നും തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നും ശിവകുമാർ പറഞ്ഞു. കണ്ണൂർ തളിപ്പറമ്പ് ക്ഷേത്രത്തിന് 15 കിലോമീറ്റർ അകലെയുള്ള സ്വകാര്യ സ്ഥലത്താണ് പൂജ നടന്നത്. സ്ഥലം വ്യക്തമാകാൻ വേണ്ടിയാണ് ക്ഷേത്രത്തിന്റെ പേരു പറഞ്ഞത്. രാജരാജേശ്വര ക്ഷേത്രത്തിൽ പലതവണ വന്നുതൊഴുത ഭക്തനാണ് താനെന്നും ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ ഡികെ വ്യക്തമാക്കി.

കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വച്ച് മൃഗബലി നടന്നെന്നായിരുന്നു ഡികെ ശിവകുമാറിന്‍റെ ആരോപണം. ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകിയെന്നും ഡികെ ആരോപിച്ചിരുന്നു. പിന്നാലെ ആരോപണം തള്ളി രാജരാജേശ്വര ക്ഷേത്ര അധികൃതർ രംഗത്തെത്തി.

കൂടാതെ മൃഗബലി നടന്നതിന് തെളിവില്ലെന്ന് സ്പെഷൽ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോർട്ട് നൽകി. ക്ഷേത്രങ്ങളെയും പൂജാരികളെയും കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്‌ നൽകിയത്.

കയ്യിലെ ചരടുകളുടെ എണ്ണം കൂടി വരുന്നല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് തനിക്കെതിരെ കണ്ണൂരിലെ ഒരു ക്ഷേത്രത്തിന് സമീപം ശത്രു സംഹാര പൂജയും മൃഗബലിയും അടക്കം നടത്തിയിരുന്നതായി ഡി കെ ശിവകുമാര്‍ വെളിപ്പെടുത്തിയത്. തനിക്കും സിദ്ധരാമയ്യക്കും എതിരെയാണ് യാഗം നടന്നതെന്നാണ് വിവരം. കർണാടകയിലെ സമുന്നതനായ ഒരു രാഷ്ട്രീയനേതാവാണ് ഇതിന് പിന്നിൽ. ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി അറിയാം. പക്ഷേ താൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നും ഇതൊന്നും ഏൽക്കില്ല എന്നുമായിരുന്നു ഡികെ ശിവകുമാർ പറഞ്ഞത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക