Kannur
HomeNews

കണ്ണൂരില്‍ അടയ്ക്കാ വിപ്ലവവുമായി കൂട്ടുകാര്‍, ഒന്നരയേക്കര്‍ സ്ഥലത്ത് ഉല്‍പാദിപ്പിച്ചത് രണ്ടരലക്ഷം കമുകിന്‍ തൈകള്‍

2 Apr 20241 മിനിറ്റ് വായന
കണ്ണൂരില്‍ അടയ്ക്കാ വിപ്ലവവുമായി കൂട്ടുകാര്‍, ഒന്നരയേക്കര്‍ സ്ഥലത്ത് ഉല്‍പാദിപ്പിച്ചത് രണ്ടരലക്ഷം കമുകിന്‍ തൈകള്‍

കണ്ണൂര്‍: ഒന്നരയേക്കര്‍ സ്ഥലത്ത് രണ്ടരലക്ഷം കമുകിന്‍ തൈകള്‍ ഉല്‍പാദിപ്പിച്ചു കാര്‍ഷികലോകത്ത് അത്ഭുതമായിരിക്കുകയാണ് കണ്ണൂര്‍ സ്വദേശികളായ രഞ്ചിത്തും ഷിജുകുമാറും. സുഹൃത്തിനു വേണ്ടി നല്ല കമുകിന്‍ തൈ തേടിയുളള യാത്രയാണ് ഇവരെ ഇത്തരത്തിലൊരു നേട്ടമുണ്ടാക്കാന്‍ പ്രേരിപ്പിച്ചത്. ഗുണനിലവാരമുളള തൈകള്‍ കിട്ടാത്തതാണ് കേരളത്തിലെ അടയ്ക്കാകൃഷി നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും ഇവര്‍ പറയുന്നു.

സുഹൃത്തിന് വേണ്ടിയാണ് ആദ്യം കമുകിന്‍ തൈ തേടിയിറങ്ങിയത്. എന്നാല്‍ ഗുണനിലവാരമുള്ളത് കിട്ടില്ലെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് സ്വന്തമായി തൈ ഉല്‍പാദിപ്പിക്കാമെന്ന ആശയം തോന്നിയത്. അങ്ങനെ ആ തീരുമാനം ഫലം കണ്ടു. രണ്ടു സുഹൃത്തുക്കളും കൂടി ചേര്‍ന്ന് ഇപ്പോള്‍ സ്വന്തമായി രണ്ടരലക്ഷം കമുകിന്‍ തൈകളാണ് ഉല്‍പ്പാദിപ്പിക്കുന്നത്.

തലശേരി താലൂക്കിലെ എരുവട്ടിയിലാണ് ഇരുവരുടേയും കൃഷി. വെണ്ടുട്ടായി സ്വദേശി ഇലക്ട്രീഷ്യനായിരുന്ന രഞ്ചിത്ത് ജോലി മാറ്റിവെച്ചാണ് സുഹൃത്തും നഴ്സറി ഉടമയുമായ വി. എന്‍ ഷിജുകുമാറുമൊന്നിച്ചു കമുകിന്‍ തൈകള്‍ മുളപ്പിക്കുന്നതിന് ഇറങ്ങിയത്. മെച്ചപ്പെട്ട തൈകള്‍ക്ക് വലിയ വില നല്‍കേണ്ടിവരുമെന്നതും തടസമായി. ഇതോടെയാണ് നാട്ടുകാര്‍ക്കായി വലിയ തോതില്‍ കമുകിന്‍ തൈകള്‍ ഉല്‍പാദിപ്പിക്കാന്‍ ഇവര്‍ തീരുമാനിച്ചത്.


കര്‍ണാടകയിലും കാസര്‍കോട്ടും പോയി ഇതിനായി ഗുണനിലവാരമുളള അടയ്ക്ക തേടിപിടിച്ചു. ഇന്റര്‍ മംഗള, മംഗള, മോഹിത് നഗര്‍, കാസര്‍കോടന്‍ എന്നിവയുടെ അടയ്ക്ക ശേഖരിച്ചു. തൈകള്‍ പാകാന്‍ കണ്ടെത്തിയ സ്ഥലത്ത് വെളളത്തിന്റെ ലഭ്യത കുറഞ്ഞതായിരുന്നു അടുത്ത തടസം.

യുവാക്കളുടെ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ട ഖത്തറില്‍ റേഡിയോ ഡയറക്ടറായിരുന്ന വെണ്ടുട്ടായിയിലെ മഠത്തില്‍ വീട്ടില്‍ യതീന്ദ്രന്‍ ഒന്നരേയേക്കര്‍ സ്ഥലവും കിണറു വിട്ടുനല്‍കി. ജലലഭ്യത ഉറപ്പിക്കാന്‍ തോട്ടം മുഴുവന്‍ പ്ലമ്പിങ് നടത്തിയാണ് വിത്തുപാകിയത്. രണ്ടരലക്ഷം തൈകളാണ് മുളച്ചു പൊങ്ങിയിരിക്കുന്നത്. മിതമായ വിലയ്ക്കു തൈകള്‍ നാട്ടുകാര്‍ക്ക് മെയ് രണ്ടാംവാരം മുതല്‍ നല്‍കി തുടങ്ങുമെന്നു യുവ കര്‍ഷകര്‍ പറഞ്ഞു.

വരുന്ന സീസണ്‍മുതല്‍ കൂടുതല്‍ കമുകിന്‍ തൈകള്‍ മുളപ്പിക്കാനാണ് ഇവരുടെ ആലോചന. കൃഷിയില്‍ നിന്നും ലഭിക്കുന്ന മന:സന്തോഷം മറ്റൊന്നില്‍ നിന്നും ലഭിക്കില്ലെന്നും മണ്ണില്‍ കൈക്കുത്തിയാല്‍ വെറുതെയാവില്ലെന്നും ഈ സുഹൃത്തുക്കള്‍ പറയുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക