Kerala
HomeNews

ഇതര സംസ്ഥാന തൊഴിലാളിയുടെ വീട് വളഞ്ഞ് അറസ്റ്റ്; 'ആസാം ബാബ' എത്തിച്ചത് ആർക്കും സംശയമില്ലാതെ

13 Feb 20241 മിനിറ്റ് വായന
ഇതര സംസ്ഥാന തൊഴിലാളിയുടെ വീട് വളഞ്ഞ് അറസ്റ്റ്; 'ആസാം ബാബ' എത്തിച്ചത് ആർക്കും സംശയമില്ലാതെ


തൃശൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വില്പന നടത്തിയിരുന്നന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അസാം സ്വദേശി ഇബ്രാഹിം അലിയാണ് 9.247 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കുന്നത്തുനാട് എക്സൈസ് നടത്തിയ അന്വേഷണത്തിൽ ഇബ്രാഹിം അലിയുടെ താമസസ്ഥലം മനസിലാക്കുകയും തുടർന്ന് വീട് വളഞ്ഞ് ഇയാളെ പിടികൂടുകയുമായിരുന്നു.

പരിസരവാസികൾക്ക് യാതൊരുവിധ സംശയവും തോന്നാത്ത തരത്തിലാണ് ഇയാൾ അവിടെ താമസിച്ചിരുന്നതും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിൽ കഞ്ചാവ് വിൽപന നടത്തിയിരുന്നതും. ഇബ്രാഹിം അലിയുടെ പക്കൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവിന് ലക്ഷങ്ങൾ മൂല്യം വരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ലഹരി ഉപഭോക്താക്കൾക്കിടയിൽ 'ആസാം ബാബ' എന്നറിയപ്പെടുന്ന കഞ്ചാവാണ് ഇയാൾ വില്പന നടത്തിയിരുന്നത്.

കുന്നത്തുനാട് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. എസ് ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സലിം യൂസഫ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ ടി സാജു, പ്രിവന്റീവ് ഓഫീസർ സി ബി രഞ്ചു, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം ആർ രാജേഷ്, പി ആർ അനുരാജ്, എം എ അസൈനാർ, എ ബി സുരേഷ് എന്നിവർ പങ്കെടുത്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക