എസ്.പി.സി കണ്ണൂർ ജില്ല ക്യാമ്പിൻ്റെ പേരില്‍ പണപ്പിരിവെന്ന് പരാതി.

കണ്ണൂര്‍: ചാല ഗവ. ഹയര്‍ സെക്കൻ്ററി സ്ക്കൂളില്‍ നടന്ന സ്റ്റുഡൻ്റ്സ് പൊലീസ് കേഡറ്റ് ജില്ല ക്യാമ്ബിൻ്റെ പേരില്‍ വ്യാപകമായ പണപ്പിരിവ് നടന്നതായി പരാതി.ജില്ല ക്യാമ്പിൻ്റെ സംസ്ഥാന സര്‍ക്കാര്‍ മൂന്നര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ട്രഷറി നിരോധനം കാരണം ഈ തുക കിട്ടിയിട്ടില്ല. ഈ പേരിലാണ് പിരിവ് നടത്തിയത്. ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളില്‍ നിന്ന് 250 രൂപ വീതമാണ് വാങ്ങിയത്. ഇതിനുപുറമെ അധ്യാപകരില്‍ നിന്നും സ്കൂള്‍ മാനേജര്‍മാരില്‍ നിന്നും പിരിവെടുക്കുന്നുണ്ട്.
കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് പിരിവായും സ്പോണ്‍സര്‍ഷിപ്പായും പണം വാങ്ങുന്നുണ്ട്. ക്യാമ്ബില്‍ കുട്ടികള്‍ പങ്കെടുത്ത എയ്ഡഡ് സ്കൂളിലെ മാനേജറോട് 25000 രൂപയാണ് ആവശ്യപ്പെട്ടത്. ഒരു സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ സമാഹരിച്ച തുകയും ക്യാമ്പ്ന്റെ ഉദ്ഘാടന വേദിയില്‍ സംഘാടകര്‍ കൈപ്പറ്റി.
കൂടാതെ പി.എസ്.സി പരീക്ഷ ഡ്യൂട്ടിയെടുക്കമുള്ള അധ്യാപകരുടെ പ്രതിഫലം ക്യാമ്ബിലേക്ക് സംഭാവനയായി നല്‍കണമെന്ന് ആവശ്യപ്പെട്ടതായും പരാതിയുണ്ട്. ക്രിസ്മസ് അവധിക്കാലത്ത് സാധാരണ നടക്കാറുള്ള സ്കൂള്‍ തല ക്യാമ്ബിന് പകരമാണ് ജില്ലാതല ക്യാമ്ബ് സംഘടിപ്പിച്ചത്. ജില്ലയിലെ 38 എസ്.പി.സി സ്കൂളില്‍ നിന്നുള്ള പത്തു വീതം വിദ്യാര്‍ഥികളും അധ്വാപകരും പൊലീസ് ഉദ്യോഗസ്ഥരുമാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.





