Kannur
പയ്യാമ്പലത്ത് അര്‍ധരാത്രി പെണ്‍ സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന കേസില്‍ കൊലക്കേസ് പ്രതി ഉള്‍പെടെ 3 പേര്‍ റിമാന്‍ഡിൽ
28 Dec 20231 മിനിറ്റ് വായന
കണ്ണൂർ : നഗരത്തിലെ വിനോദ സഞ്ചാര മേഖലയായ പയ്യാമ്ബലത്ത് അര്‍ധരാത്രിയില്‍ പെണ്‍ സുഹൃത്തിനെ കാണാന്‍ വീട്ടിലെത്തിയ യുവാവിനെ വധിക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ കൊലക്കേസ് പ്രതിയുള്‍പെടെ മൂന്നുപേര്‍ റിമാന്‍ഡില്‍.
കണ്ണപുരത്തെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന റിജിത്ത് വധക്കേസിലെ പ്രതിയായിരുന്ന അനില്‍കുമാര്‍(51), പി നിധീഷ് (31), കെ ഷോമിത്ത് (43) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്.
ഇവരെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ ഫോണില്‍ വിളിക്കുകയും തമ്മില്‍ കാണുകയും ചെയ്യുന്ന വിരോധത്തില്‍ പള്ളിയാം മൂലയിലെ എളമ്ബിലാട്ട് ഹൗസില്‍ ഇ നസീമിനെയാണ് (19) അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പയ്യാമ്ബലത്തെ ആളൊഴിഞ്ഞ ഫ്‌ളാറ്റില്‍ തട്ടിക്കൊണ്ടു പോയി അതിക്രൂരമായി മര്‍ദിച്ചത്.
ബൈകില്‍ പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നസീം. യുവാവിന്റെ ബന്ധുവായ സ്ത്രീയുടെ ഭര്‍ത്താവിന്റേതായിരുന്നു ബൈക്. ഇതു കാണാതായതിനെ തുടര്‍ന്ന് യുവതി കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയെ പ്രദേശവാസികളാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ഇതിനെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചതോടെയാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്.





