മാലിന്യം തള്ളിയ ഹോട്ടലുടമയ്ക്ക് 25000 രൂപ പിഴ ചുമത്തി

മട്ടന്നൂര്‍: മാലിന്യം തള്ളിയ ഹോട്ടലുടമയ്ക്ക് 25,000 രൂപ പിഴ ചുമത്തി. ചാലോട്-ഇരിക്കൂർ റോഡിലെ ആയിപ്പുഴ ചൊക്രാൻ വളവിൽ സ്ഥിരമായി മാലിന്യം തള്ളുന്ന ഹോട്ടലുടമയെയാണ് ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് കണ്ടെത്തി പിഴ ചുമത്തിയത്.
കൊളോളം പെട്രോൾ പമ്പിന് സമീപം പ്രവർത്തിക്കുന്ന വെൽകം ഫാസ്റ്റ് ഫുഡ് ഹോട്ടൽ എന്ന സ്ഥാപനത്തിൽ നിന്നുള്ള മാലിന്യമാണ് രാത്രികാലത്ത് പതിവായി ആയിപ്പുഴ ചൊക്രാൻ വളവിലെ റോഡരികിൽ നിക്ഷേപിച്ചിരുന്നത് എന്ന വ്യക്തമായ സാഹചര്യത്തിലാണ് പിഴ ചുമത്തിയത്.
കുറ്റസമ്മതം നടത്തിയ സ്ഥാപനമുടമയുടെ ചെലവിൽ നിക്ഷേപിച്ച മാലിന്യം മുഴുവൻ വീണ്ടെടുത്ത് തരംതിരിച്ച് സംസ്കരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് പഞ്ചായത്തിന് നിർദേശം നൽകി. സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്‌മെന്‍റ് ഓഫീസർ കെ.ആർ. അജയകുമാർ, ടീമംഗം ഷെറീകുൽ അൻസാർ, കെ.പി. രസ്ന എന്നിവര്‍ പങ്കെടുത്തു.





