Kerala
നിയമന കോഴ കേസ്; ഹരിദാസന്‍ സ്റ്റേഷനില്‍, 'ഒന്നും ഓര്‍മയില്ല'; ഉരുണ്ട് കളി, വിശദമായി ചോദ്യം ചെയ്യും
9 Oct 20231 മിനിറ്റ് വായന
ഏപ്രിൽ 10-ന് സെക്രട്ടറിയേറ്റിന് മുന്നിൽ വെച്ച് ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫായ അഖിൽ മാത്യുവിന് ഒരുലക്ഷം രൂപ നൽകിയെന്നായിരുന്നു ഹരിദാസന്റെ ആദ്യമൊഴി. പിന്നീട് ആളെ ഓർമയില്ലെന്ന വാദത്തിലേക്കെത്തി. വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി തിരുവനന്തപുരത്തെത്തണമെന്ന് പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹരിദാസൻ കൂടുതൽ അവധി ചോദിക്കുകയായിരുന്നു. ഒടുവിൽ തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ ഹരിദാസനെത്തി. പോലീസ് പ്രാഥമികമായ ചോദ്യം ചെയ്യൽ നടത്തുന്നതിനിടെയാണ് ഹരിദാസൻ ഉരുണ്ട് കളിച്ചത്. ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിന് പണം നൽകിയെന്ന് ആരോപിച്ച ദിവസം നടന്ന സംഭവങ്ങളും അന്ന് കണ്ട വ്യക്തികളേയും ഓർമയില്ലെന്നാണ് ഹരിദാസ് പറയുന്നത്. ഇതോടെ ഹരിദാസനെ വിശദമായി ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചത്.
ആരോഗ്യമന്ത്രിയുടെ സ്റ്റാഫംഗത്തിന് പണം നൽകിയെന്ന ആരോപണം ഏതെങ്കിലും ദുരുദ്ദേശ്യത്തോടെആരോപിച്ച ഭാവനാസൃഷ്ടിയാണോ എന്ന് പോലീസിന് സംശയമുണ്ട്. അതിനെ സാധൂകരിക്കുന്ന തെളിവുകൾ പോലീസിന് നേരത്തെ ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റഹീസ്, അഖിൽ സജീവ് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നും ഇത്തരത്തിലൊരു ഗൂഢാലോചനയുടെ സാധ്യത പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഹരിദാസന്റെ സുഹൃത്ത് ബാസിതിനോടും ചോദ്യം ചെയ്യലിനെത്തണമെന്ന് പോലീസ് അറിയിച്ചിരുന്നെങ്കിലും ബാസിത് ഇതുവരെ ഹാജരായില്ല. ഇയാൾ ഒളിവിൽ പോയേക്കുമെന്ന സംശയവും പോലീസിനുണ്ട്.





