Kannur
HomeNews

കരിഓയില്‍ ഒഴിച്ച ശരീരം, മുഖംമൂടിയും അടിവസ്ത്രവും; രാത്രിയെത്തി ഭീതി നിറച്ച്‌ 'അജ്ഞാതന്‍', ഭയന്ന് കണ്ണൂരിലെ ഈ ഗ്രാമം

16 Jul 20231 മിനിറ്റ് വായന
കരിഓയില്‍ ഒഴിച്ച ശരീരം, മുഖംമൂടിയും അടിവസ്ത്രവും; രാത്രിയെത്തി ഭീതി നിറച്ച്‌ 'അജ്ഞാതന്‍', ഭയന്ന് കണ്ണൂരിലെ ഈ ഗ്രാമം


കണ്ണൂര്‍(www.payangadilive.in)
: ഒരിടവേളയ്ക്കുശേഷം വീണ്ടും ബ്ലാക്ക്മാൻ മോഡല്‍ ആക്രമണം. രാത്രി സഞ്ചാരിയായ ഒരു അജ്ഞാതൻ കണ്ണൂരിലെ ഒരു ഗ്രാമത്തിന്‍റെ ഉറക്കം കെടുത്തുകയാണ്.

ആലക്കോട് തേര്‍ത്തല്ലിയിലാണ് മുഖം മൂടിയും അടിവസ്ത്രവും മാത്രം ധരിച്ചെത്തി ഒരാള്‍ ഭീതി വിതയ്ക്കുന്നത്. സന്ധ്യമയങ്ങിയാല്‍ പിന്നെ പുറത്തിറങ്ങാൻ പേടിക്കും തേര്‍ത്തല്ലി കോടോപളളിയിലുളളവര്‍. എപ്പോഴാണ്,എവിടെയാണ് മുഖംമൂടി ധരിച്ചൊരാള്‍ പ്രത്യക്ഷപ്പെടുന്നതെന്ന് അറിയില്ല. 

അടിവസ്ത്രം മാത്രം ധരിച്ചൊരാള്‍. ദേഹത്ത് എണ്ണയും കരി ഓയിലും പുരട്ടിയെത്തും. വീടുകളുടെ കതകിലും ജനാലകളിലും മുട്ടും. അര്‍ധരാത്രിയും പുലര്‍ച്ചെയും നാട്ടിലാകെ കറങ്ങും. അടുത്തിടെയായി അജ്ഞാതനെ കണ്ട് പേടിച്ചവരേറെയാണ്. രാത്രി ചായ കുടിച്ച്‌ വെള്ളം പുറത്തേക്ക് ഒഴിക്കുമ്ബോഴാണ് പ്രദേശവാസിയായ കുഞ്ഞമ്മ അജ്ഞാതനെ കാണുന്നത്. അലറി വിളിച്ചതോടെ രൂപം ഓടി. ജനലിലേക്ക് മുഖം വെച്ച്‌ തുറിച്ച്‌ നോക്കുന്ന നിലയിലായിരുന്നു ഇയാളെ കണ്ടതെന്ന് പ്രദേശവാസിയായ കുഞ്ഞമ്മ പറഞ്ഞു.

അടിവസ്ത്രവും ഒരു ബനിയനും മാസ്കും മാത്രമാണ് വേഷം. വീടിന് മുറ്റത്തെ ടാപ്പുകള്‍ തുറന്നിടുന്ന ബ്ലാക്ക് മാൻ ഉണങ്ങാൻ ഇട്ടിരിക്കുന്ന തുണികള്‍ മടക്കി വയ്ക്കുന്നുമുണ്ട്. ഇതുവരെ പ്രദേശത്ത് ഇയാള്‍ മോഷണം നടത്തിയിട്ടില്ലെന്നും ആളുകളെ ഉപദ്രവിച്ചിട്ടില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. തുടക്കത്തില്‍ നാട്ടുകാര്‍ അത്ര കാര്യമാക്കിയില്ല. എന്നാല്‍ അജ്ഞാതനെ കാണുന്നത് പതിവായതോടെ ആളെ പിടികൂടാനിറങ്ങിയിരിക്കുകയാണ് പ്രദേശവാസികള്‍. രാത്രി മുഴുവൻ ഉറക്കമൊഴിച്ച്‌ തെരച്ചിലാണ് ഇപ്പോള്‍. അ‍ജ്ഞാതൻ ഇനിയുമിറങ്ങിയാല്‍ പിടിക്കാൻ ആലക്കോട് പൊലീസും നിരീക്ഷണത്തിലാണ്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക