Information
HomeNews

കുട്ടികളിലെ അധിക സ്ക്രീൻ ഉപയോഗം ഹൃദയാഘാതത്തിന് കാരണമാകുമെന്ന് പഠനം

24 Sept 20251 മിനിറ്റ് വായന
കുട്ടികളിലെ അധിക സ്ക്രീൻ ഉപയോഗം ഹൃദയാഘാതത്തിന് കാരണമാകുമെന്ന് പഠനം

 

കൂടുതല്‍ സമയം മൊബൈലില്‍ ചെലവഴിക്കുന്നത് കുട്ടികളില്‍ ഹൃദയാഘാതത്തിന് കാരണമാവുമെന്നാണ് ജേർണല്‍ ഓഫ് ദി അമേരിക്കൻ ഹാർട്ട് അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ സ്ക്രോള്‍ ചെയ്യുക, അമിതമായി കാണുക, അല്ലെങ്കില്‍ ഗെയിമിംഗ് ചെയ്യുക എന്നിങ്ങനെ ഓരോ അധിക മണിക്കൂറും സ്ക്രീനില്‍ ചെലവഴിക്കുന്നത് കുട്ടികളിലും കൗമാരക്കാരിലും കാർഡിയോമെറ്റബോളിക് അപകടസാധ്യത വർധിപ്പിക്കുന്നു.ആയിരത്തിലധികം അമ്മമാരെയും കുട്ടികളെയുമാണ് പഠനവിധേയമാക്കിയത്. സ്ക്രീൻ സമയം രക്ഷിതാക്കള്‍ റിപ്പോർട്ട് ചെയ്തതോ സ്വയം റിപ്പോർട്ട് ചെയ്തതോ ആയിരുന്നു. രണ്ടാഴ്ചത്തേക്ക് ആക്സിലറോമീറ്ററുകള്‍ ഉപയോഗിച്ച്‌ ഉറക്കവും ശാരീരിക പ്രവർത്തനങ്ങളും വസ്തുനിഷ്ഠമായി അളന്നു. കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍, രക്തത്തിലെ ഗ്ലൂക്കോസ് തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് കാർഡിയോമെറ്റബോളിക് റിസ്ക് (CMR) കണക്കാക്കിയത്.

2020 മുതലാണ് ഇന്ത്യക്കാരില്‍ സ്ക്രീൻ ടൈം കൂടിയത്. കോവിഡ് കാലത്തെ ഓണ്‍ലൈൻ ക്ലാസുകളാണ് കുട്ടികളില്‍ സ്ക്രീനുപയോഗം വര്‍ധിപ്പിച്ചത്. ശരീരഭാരവും രക്തസമ്മർദവും സാധാരണ നിലയിലാണെങ്കില്‍ പോലും ഉറങ്ങുന്നതിന് മുമ്ബും ഭക്ഷണം കഴിക്കുമ്ബോഴുമൊക്കെയുള്ള ഉപയോഗം ഉറക്കത്തെയും ദഹനപ്രക്രിയയെയും ഭാഷാവികാസത്തെയും സാരമായി ബാധിക്കുന്നു. എന്നാല്‍ ശരിയായ ഉറക്കം ഇതിലെ 12 ശതമാനം പ്രശ്നങ്ങളെയും തടയുന്നു. 10 വയസിന് മുകളിലുള്ളവരെയാണ് ഇത് കൂടുതലും ബാധിക്കുന്നത്.

അമിത സ്ക്രീൻ സമയം കുറക്കുന്നതിന് മാതാപിതാക്കള്‍ തന്നെയാണ് മുന്നിട്ടിറങ്ങേണ്ടത്. ഓണ്‍ലൈൻ ക്ലാസോ മറ്റ് അത്യാവശ്യങ്ങളോ അല്ലാതെ അനാവശ്യമായി മൊബൈല്‍ ഫോണ്‍ നല്‍കാതിരിക്കുക, കളിവിനോദങ്ങളിലേർപ്പെടുന്നത് പ്രോത്സാഹിപ്പിക്കുക, ശരിയായ ഉറക്കം ശീലിപ്പിക്കുക എന്നിവയോടൊപ്പം കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക