Information
HomeNews

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള: സിനിമ നേരിട്ട് കണ്ട് പരിശോധിക്കാനെത്തി ഹൈക്കോടതി ജഡ്ജി

5 Jul 20251 മിനിറ്റ് വായന
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള: സിനിമ നേരിട്ട് കണ്ട് പരിശോധിക്കാനെത്തി ഹൈക്കോടതി ജഡ്ജി

 


സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച സിനിമ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള നേരിൽ കണ്ടു പരിശോധിക്കാനായി ഹൈക്കോടതി ജഡ്ജി സ്റ്റുഡിയോയിൽ എത്തി. നിർമ്മാതാക്കളുടെ ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് എൻ നഗരേഷാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. രാവിലെ 10 മണിക്ക് പടമുകളിലെ കളർ പ്ലാനറ്റ് സ്റ്റുഡിയോയിലാണ് ജഡ്ജി സിനിമ കാണാൻ എത്തിയത്. സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് കണ്ട് പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം.

ദൈവത്തിന് അപകീർത്തികരമായതോ, വംശീയ അധിക്ഷേമുള്ളതോ ആയ യാതൊന്നും സിനിമയിൽ ഇല്ലന്ന് സിനിമ കണ്ടാൽ കോടതിക്ക് ബോധ്യപ്പെടുമെന്ന് ഹർജിക്കാർ നേരത്തെ വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. സിനിമ കണ്ട ശേഷം ഈ മാസം ഒമ്പതിനാണ് ഹർജി വീണ്ടും കോടതി പരിഗണിക്കുക.

പ്രധാന കഥാപാത്രത്തിൻ്റെ പേര് ദൈവത്തിൻ്റെ പേരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് സിനിമയ്ക്ക് പ്രദർശനാനുമതി  നിഷേധിച്ചത്. ജാനകി എന്ന പേര് മാറ്റിയാൽ മാത്രമേ സർട്ടിഫിക്കറ്റ് നൽകാനാവൂ എന്നാണ് സെൻസർ ബോർഡിൻ്റെ നിലപാട്. ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു. ജാനകി എന്നത് പൊതുവായി ഉപയോഗിക്കുന്ന പേരാണ്. നേരത്തെയും സമാന പേരുകളിൽ സിനിമകൾ ഇറങ്ങിയിട്ടുണ്ടല്ലോ എന്നും, അന്നില്ലാത്ത പ്രശ്നം ഇപ്പോൾ എങ്ങനെ ഉണ്ടായി എന്നും കോടതി അന്ന് ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക