Information
HomeNews

എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകൾ നടത്താന്‍ പണമില്ല! സ്കൂളുകളുടെ ദൈനംദിന ചെലവുകൾക്കുള്ള പണം ഉപയോഗിക്കും

21 Feb 20241 മിനിറ്റ് വായന
എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകൾ നടത്താന്‍ പണമില്ല! സ്കൂളുകളുടെ ദൈനംദിന ചെലവുകൾക്കുള്ള പണം ഉപയോഗിക്കും


തിരുവനന്തപുരം: എസ്എസ്എല്‍സി-പ്ലസ് ടു ക്ലാസുകളിലെ പരീക്ഷ നടത്താന്‍ പണമില്ലാത്ത സാഹചര്യത്തിൽ സ്കൂളുകളുടെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. എസ്എസ്എല്‍സി ഐടി പരീക്ഷ, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് പണം കണ്ടെത്താനാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ വഴി തേടിയത്. സര്‍ക്കാരിൽ നിന്ന് പണം ലഭിക്കുന്ന മുറയ്ക്ക് സ്കൂളുകൾക്ക് ചിലവാകുന്ന പണം തിരികെ നൽകുമെന്നും ഉത്തരവിൽ പറയുന്നു.

സ്കൂളുകളുടെ ദൈനംദിന ചെലവുകൾക്കായുള്ള പിഡി അക്കൗണ്ടിൽ നിന്ന് പണമെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പരീക്ഷ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും സർക്കാരിന് കത്തു നൽകിയിരുന്നു. ഇതിന് അനുമതി നൽകിയാണ് ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്. പണം ലഭിക്കുന്ന മുറയ്ക്ക് തിരികെ നിക്ഷേപിക്കണമെന്ന വ്യവസ്ഥയിലാണ് അനുമതി നൽകിയത്. കഴിഞ്ഞ വർഷം ഹയർസെക്കൻ‍ഡറി പരീക്ഷ നടത്തിപ്പിൽ 21 കോടി രൂപയും വിഎച്ച്എസ്ഇക്ക് 11 കോടി രൂപയും എസ്എസ്എൽസി ഐടി പരീക്ഷയ്ക്ക് 12 കോടി രൂപയും ചെലവായിരുന്നു. ആകെ 2022- 23 അധ്യയന വർഷം പരീക്ഷ നടത്തിപ്പിന് ചെലവായ 44 കോടി രൂപയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് കുടിശ്ശികയായുള്ളത്. ഈ കുടിശ്ശിക നിലനിൽക്കേയാണ് പുതിയ നീക്കം. നേരത്തെ ഉത്തര പേപ്പര്‍ അച്ചടിക്കുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി നിരവധി യോഗങ്ങൾ ചേർന്നിരുന്നു. ഇതിനു ശേഷമാണ് പ്രതിസന്ധി പരിഹരിച്ചത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക