Information
HomeNews

കാന്‍സര്‍ വീണ്ടും വരുന്നത് തടയാന്‍ 100 രൂപയുടെ ഗുളിക, പ്രതിരോധ മരുന്ന് വികസിപ്പിച്ച് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്

29 Feb 20241 മിനിറ്റ് വായന
കാന്‍സര്‍ വീണ്ടും വരുന്നത് തടയാന്‍ 100 രൂപയുടെ ഗുളിക, പ്രതിരോധ മരുന്ന് വികസിപ്പിച്ച് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്


കാന്‍സര്‍ വീണ്ടും വരുന്നത് തടയാന്‍ പ്രതിരോധ മരുന്നു വികസിപ്പിച്ചതായി മുംബൈ ടാറ്റ മെമ്മോറിയല്‍ കാന്‍സര്‍ സെന്ററിലെ ഗവേഷകര്‍. വെറും നൂറു രൂപയ്ക്ക് കാന്‍സര്‍ പ്രതിരോധ ഗുളികകള്‍ ലഭ്യമാക്കാനാകുമെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. രാജേന്ദ്ര ബദ് വേ പറഞ്ഞു.

പത്തു വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് കാന്‍സര്‍ പ്രതിരോധ മരുന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തത്. കാന്‍സര്‍ ചികിത്സ രംഗത്ത് ഇതു വലിയൊരു മുന്നേറ്റമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവ റേഡിയേഷന്‍, കീമോതെറാപ്പി പോലുള്ള ചികിത്സരീതികളുടെ പാര്‍ശ്വഫലങ്ങളെ 50 ശതമാനം വരെ കുറയക്കുമെന്നും രോഗം വീണ്ടും വരുന്നതിനെ 30 ശതമാനം വരെ പ്രതിരോധിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

കാന്‍സര്‍ വീണ്ടും വരാന്‍ കാരണമാകുന്ന ശരീരത്തിലെ ക്രൊമാറ്റിന്‍ ഘടകങ്ങളെ നശിപ്പിക്കുന്ന പ്രോ ഓക്‌സിഡന്റ് ഗുളികയാണിത്. റെഡ് വെറേട്രോള്‍, കോപ്പര്‍ സംയുക്തമാണ് ഗുളികയില്‍ അടങ്ങിയിട്ടുള്ളത്.

ഗവേഷണത്തിനായി മനുഷ്യരിലെ കാന്‍സര്‍ കോശങ്ങളെ എലികളില്‍ കുത്തിവെച്ച് അത് പ്രോ ഓക്‌സിഡന്റ് ഉപയോഗിച്ച് പ്രതിരോധിക്കുന്ന പരീക്ഷണം വിജയം കണ്ടു. പാര്‍ശ്വഫലങ്ങള്‍ തടയുന്നതിലുള്ള പരീക്ഷണം മനുഷ്യരിലും വിജയം കണ്ടു.

പാന്‍ക്രിയാസ്, ശ്വാസകോശം, വായ തുടങ്ങിയവയെ ബാധിക്കുന്ന കാന്‍സറുകള്‍ക്ക് ഈ മരുന്ന് ഫലപ്രദമാണെന്നും ഗവേഷകര്‍ പറയുന്നു. ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റിയുടെ അനുമതിക്കു വേണ്ടി കാത്തിരിക്കുകയാണെന്നും അനുമതി ലഭിക്കുന്നതോടെ ജൂണ്‍-ജൂലൈ മുതല്‍ വിപണിയില്‍ എത്തിക്കുമെന്നും ഡോ. രാജേന്ദ്ര ബദ് വേ പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക