Information
കൂടുതൽ വെളുപ്പിക്കാൻ നിൽക്കേണ്ട, സൂക്ഷിക്കുക! സൗന്ദര്യ വര്‍ധക ക്രീമുകള്‍ വൃക്കരോഗത്തിന് കാരണമാകുന്നുവെന്ന് പഠനം; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ആസ്റ്റര്‍ മിംസിലെ ഡോക്ടർമാർ
26 Sept 20232 മിനിറ്റ് വായന
14 വയസുകാരിയായ പെണ്‍കുട്ടിയിലാണ് ഇത് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. മരുന്നുകള്‍ ഫലപ്രദമാകാതെ കുട്ടിയുടെ അവസ്ഥ ഗുരുതരമായി മാറിയ സാഹചര്യത്തിലാണ് പതിവില്ലാത്ത എന്തെല്ലാം കാര്യങ്ങളാണ് കുട്ടി ഉപയോഗിച്ചത് എന്ന അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് കുട്ടി പ്രത്യേക ഫെയര്‍നസ് ക്രീം അടുത്ത ദിവസങ്ങളില്‍ ഉപയോഗിച്ചതായി മനസിലാക്കിയത്. എന്നാല്‍ ഇതാണ് രോഗകാരണം എന്ന് ആ സന്ദര്‍ഭത്തില്‍ ഉറപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. ഇതേ സമയത്തു തന്നെയാണ് കുട്ടിയുടെ ബന്ധുവായ മറ്റൊരാൾ കൂടി സമാനരോഗാവസ്ഥയുമായി ചികിത്സ തേടിയെത്തിയത്. ഇരുവര്‍ക്കും അപൂര്‍വ്വമായ നെൽ 1 എം എൻ (NELL 1 MN) പോസിറ്റീവായിരുന്നു. അന്വേഷണത്തില്‍ ഈ കുട്ടിയും ഫെയര്‍നസ് ക്രീം ഉപയോഗിച്ചതായി തെളിഞ്ഞു. പിന്നീട് 29 വയസുകാരനായ മറ്റൊരു യുവാവ് കൂടി സമാന ലക്ഷണവുമായി വരികയും അന്വേഷണത്തില്‍ ഇതേ ഫെയര്‍നസ് ക്രീം രണ്ട് മാസമായി അദ്ദേഹവും ഉപയോഗിച്ചതായി തെളിയുകയും ചെയ്തു.
ഇതോടെ നേരത്തെ സമാന ലക്ഷണങ്ങളുമായി ചികിത്സ തേടിയ മുഴുവന്‍ രോഗികളേയും വിളിച്ച് റീവിസിറ്റ് നടത്താന്‍ നിര്‍ദേശിച്ചു. ഇതില്‍ എട്ടുപേര്‍ ഫെയര്‍നസ് ഫേസ് ക്രീം ഉപയോഗിച്ചവരാണെന്ന് മനസിലാവുകയും ചെയ്തു. ഇതോടെ രോഗികളെയും അവര്‍ ഉപയോഗിച്ച ഫേസ് ക്രീമിനെയും വിശദ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നുവെന്ന് കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ സീനിയര്‍ നെഫ്രോളജിസ്റ്റുമാരായ ഡോ. സജീഷ് ശിവദാസും, ഡോ. രഞ്ജിത്ത് നാരായണനും പറയുന്നു.
'ഈ പരിശോധയില്‍ മെര്‍കുറിയുടേയും ഈയ്യത്തിന്റെയും അളവ് അനുവദനീയമായതിനേക്കാള്‍ 100 മടങ്ങ് അധികമാണെന്ന് കണ്ടെത്തി. ഉപയോഗിക്കപ്പെട്ട ഫെയര്‍നസ് ക്രീമുകളില്‍ ഇന്‍ഗ്രീഡിയന്‍സ് സംബന്ധിച്ചോ, നിര്‍മാണം സംബന്ധിച്ചോ യാതൊരു വിവരങ്ങളും ഉണ്ടായിരുന്നില്ല. കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ ഡോക്ടര്‍മാരുടെ ജാഗ്രതകൊണ്ട് മാത്രം തിരിച്ചറിയപ്പെട്ട കേസുകളാണ് ഇത്. എന്നാല്‍ തിരിച്ചറിയപ്പെടാതെ പോയ എത്രയോ കേസുകള്‍ വേറെയുണ്ടാകാം. ഇത് ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാകുവാനാണ് സാധ്യത', ഡോക്ടര്‍മാര്‍ പറഞ്ഞു. സന്ദര്യ വർധക വസ്തുക്കൾ ഉപയോഗിച്ചതിന് ശേഷം മുഖം വികൃതമായതടക്കം പ്രശ്നങ്ങളുമായി നിരവധി പേര്‍ ചര്‍മരോഗ വിദഗ്ധരുടെ അടുക്കല്‍ ചികിത്സ തേടിയെത്തുന്ന സാഹചര്യത്തിലാണ് ആസ്റ്റർ മിംസിന്റെ പഠനം പുറത്തുവന്നിരിക്കുന്നത്.





