Information
കുട്ടികൾക്കും ഗർഭിണികൾക്കും പ്രതിരോധ കുത്തിവെപ്പ്: ലക്ഷ്യംനേടാൻ മിഷൻ ഇന്ദ്രധനുഷ്-5
21 Jul 20231 മിനിറ്റ് വായന
രാജ്യവ്യാപകമായി നടത്തുന്ന പ്രത്യേക പദ്ധതിയാണിത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നടപ്പാക്കും. വാക്സിനേഷൻ കണക്കിൽ പിറകിൽ നിൽക്കുന്ന ജില്ലകൾക്ക് പ്രത്യേക ശ്രദ്ധനൽകും. മീസിൽസ് (അഞ്ചാം പനി), റുബല്ല എന്നിവയ്ക്ക് പദ്ധതിയിൽ കൂടുതൽ പ്രാധാന്യം നൽകും.
കോവിഡ് വ്യാപനത്തെ തുടർന്ന് വാക്സിനേഷൻ നിരക്കിൽ ഇടിവ് നേരിട്ടിരുന്നു. ഈ പോരായ്മ ഇന്ദ്രധനുഷ് അഞ്ചിൽ മറികടക്കുകയാണ് ഉദ്ദേശ്യം. കോവിഡിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ മറ്റ് വാക്‌സിനേഷനുകളിലൊക്കെ പിന്നോട്ടുപോയി. പല കുട്ടികൾക്കും പ്രതിരോധകുത്തിവെപ്പ് ലഭിച്ചില്ല.
മൂന്നുഘട്ടങ്ങളായി
ഓഗസ്റ്റ് ഏഴുമുതൽ 12 വരെ, സെപ്റ്റംബർ 11 മുതൽ 14 വരെ, ഒക്ടോബർ ഒൻപതുമുതൽ 14 വരെ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് വാക്സിൻ നൽകുക. മീസിൽസ്, റുബല്ല എന്നിവയ്ക്കുള്ള എം.ആർ. വാക്സിൻ രണ്ട് ഡോസ്, ഡിഫ്ത്തീരിയ, വില്ലൻചുമ, ടെറ്റനസ് എന്നിവക്കുള്ള ഡി.പി.ടി. വാക്സിൻ ഒരു ഡോസ് എന്നിങ്ങനെ നിർബന്ധമായും നൽകുകയെന്നാണ് ലക്ഷ്യമിടുന്നത്. ഗർഭിണികൾക്ക് ടി.ഡി. വാക്സിനും നൽകും.
എല്ലാ തദ്ദേശസ്ഥാപന തലത്തിലും സർവേ നടത്തി പ്രതിരോധ കുത്തിവെപ്പെടുക്കാത്ത കുട്ടികളുടെയും ഗർഭിണികളുടെയും പട്ടിക തയ്യാറാക്കുന്നുണ്ട്. ആശാപ്രവർത്തകരുടെ സഹായത്തോടെയാണിത്. വാക്സിൻ കിട്ടാത്തവർക്കായി പ്രത്യേക ക്യാമ്പും സംഘടിപ്പിക്കും.





