Information
HomeNews

പൗഡർ ഉപയോഗിച്ചവർക്ക് ക്യാൻസർ, 72,000 കോടി നഷ്ടപരിഹാരം നല്കാൻ ജോൺസൺ ആൻഡ് ജോൺസൺ

5 Apr 20231 മിനിറ്റ് വായന
പൗഡർ ഉപയോഗിച്ചവർക്ക് ക്യാൻസർ, 72,000 കോടി നഷ്ടപരിഹാരം നല്കാൻ ജോൺസൺ ആൻഡ് ജോൺസൺ

ന്യൂയോർക്ക്: നഷ്ടപരിഹാരവുമായി യുഎസ് ഫാർമസ്യൂട്ടിക്കൽ ഭീമനായ ജോൺസൺ ആൻഡ് ജോൺസൺ. കമ്പനിയുടെ ടാൽക്കം പൗഡറിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നുണ്ടായ കേസുകൾ ഒത്തുതീർപ്പാക്കാനാണ് കമ്പനി ഇപ്പോൾ 8.9 ബില്യൺ ഡോളർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. ഒത്തുതീർപ്പിന് കോടതിയുടെ അനുമതി ആവശ്യമാണ്, 

ഒരു കാലത്ത് ബേബി പൗഡർ വ്യാപാര രംഗത്ത് കൊടി കുത്തി വാണിരുന്ന ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ഉത്പന്നങ്ങളിൽ ക്യാൻസറിന് കാരണമാകുന്ന ആസ്ബറ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് കമ്പനിക്ക് 2020 മെയ് മാസത്തിൽ ഉത്പാദനം നിർത്തിവെക്കേണ്ടതായി വന്നിരുന്നു. 

2020-ൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലും ടാൽക്ക് ബേബി പൗഡർ വിൽക്കുന്നത് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അവസാനിപ്പിച്ചിരുന്നു. ക്യാൻസറിന് കാരണമാകുന്ന ആസ്ബറ്റോസിന്റെ സാന്നിധ്യം പൗഡറിൽ കണ്ടത്തിയതോടെ വലിയ പരാതികളാണ് ജോൺസണിന് നേരിടേണ്ടി വന്നത്. 38000 ത്തോളം ആളുകളാണ് കമ്പനിക്കെതിരെ വിവിധ കോടതികളെ സമീപിച്ചത്. 

ക്യാൻസറിന് കാരണമാകുമെന്ന് പ്രചരിച്ചതോടെ കമ്പനിയുടെ ഡിമാൻഡ് കുറഞ്ഞു. ഇതോടെ 2020-ലാണ് യുഎസിലും കാനഡയിലും പൗഡര്‍ വില്‍പന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അവസാനിപ്പിച്ചത്. 

പതിറ്റാണ്ടുകളായി നടത്തിയ ശാസ്ത്രീയ പരിശോധനകളിൽ പൗഡർ ക്യാൻസറിന് കരണമാകില്ല എന്ന് ജോൺസൺ കമ്പനി തെളിയിച്ചിട്ടിട്ടുണ്ട്. എന്നാൽ ചില കേസുകൾ ഇപ്പോഴും നില നിൽക്കുന്നുണ്ട്.

2019 ഒക്ടോബറിൽ കുട്ടികൾക്കുള്ള 33000 ബോട്ടിൽ പൗഡർ ജോൺസൺ ആന്റ് ജോൺസൺ തിരികെ വിളിച്ചിരുന്നു. ആസ്‌ബസ്റ്റോസിന്റെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് പൗഡർ തിരിച്ച് വിളിച്ചത് എന്നായിരുന്നു റിപ്പോർട്ടുകൾ. ക്യാൻസറിന് പോലും കാരണമായേക്കാവുന്ന വിഷാംശമുള്ള പദാർത്ഥമാണ് ആസ്ബസ്റ്റോസ്. കുഞ്ഞുങ്ങളിൽ മെസോതെലിയോമ എന്ന രോഗാവസ്ഥയ്ക്കും ഇത് കാരണമായേക്കും. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക