Information
HomeNews

കടുത്ത വേനലും കൃഷിനാശവും; ഇരട്ടിയായി കാന്താരിവില- പച്ചക്കാന്താരിക്ക് 500, ഉണങ്ങിയതിന് 1400

8 Apr 20231 മിനിറ്റ് വായന
കടുത്ത വേനലും കൃഷിനാശവും; ഇരട്ടിയായി കാന്താരിവില-  പച്ചക്കാന്താരിക്ക് 500, ഉണങ്ങിയതിന് 1400

കട്ടപ്പന: വേനല്‍ കടുത്തതോടെ ഹൈറേഞ്ചിലെ കാന്താരി കൃഷി വലിയ തോതില്‍ നശിച്ചിരുന്നു. ഉത്പാദനവും ഇടിഞ്ഞു. ഇതോടെ കാന്താരി മുളകിന്റെ വില ഇരട്ടിയായി. നവംബറില്‍ 250 രൂപ വില ലഭിച്ചുകൊണ്ടിരുന്ന പച്ചക്കാന്താരിയുടെ വില 500 ആയും 700 രൂപ ലഭിച്ചിരുന്ന ഉണങ്ങിയ കാന്താരിയുടെ വില 1400 രൂപയായും ഉയര്‍ന്നിരിക്കുന്നത്.

ഏതാനും വര്‍ഷങ്ങളായി ഹൈറേഞ്ചില്‍ കാന്താരി കൃഷിെചയ്യുന്നവരുടെ എണ്ണം വര്‍ധിച്ചിരുന്നു. മികച്ച വിളവ് ലഭിക്കുന്ന തൈകള്‍ ലഭിക്കുന്നതും വലിയ ബുദ്ധിമുട്ടില്ലാത്ത കൃഷിപരിപാലനവും കൃഷി ജനകീയമാകാന്‍ കാരണമായി. അത്യാവശ്യം നല്ല വിലയും ലഭിച്ചിരുന്നു. ഇതോടെ വീട്ടമ്മമാരും വിദ്യാര്‍ഥികളും വീട്ടുപരിസരത്ത് കൃഷി ചെയ്ത് തുടങ്ങി. കട്ടപ്പന കമ്പോളത്തില്‍നിന്ന് കിലോ കണക്കിനാണ് ആയുര്‍വേദ കമ്പനിക്കാരും മറ്റും കാന്താരിമുളക് വാങ്ങുന്നത്.

ഇത്തവണ വേനല്‍ വല്ലാതെ കടുത്തു. കാന്താരി തൈകള്‍ കരിയുകയും വിളവ് കുറയുകയും ചെയ്തു. കാന്താരിമുളകിന്റെ ലഭ്യത കുറഞ്ഞതോടെ സ്വാഭാവികമായും വില കൂടുകയായിരുന്നു. ഹൈറേഞ്ചിലെ ഉത്പാദനം ഇടിഞ്ഞതോടെ കമ്പോളങ്ങളില്‍ പുറത്തുനിന്ന് എത്തുന്ന വ്യാപാരികളാണ് കാന്താരി വിതരണം ചെയ്യുന്നത്.

വേനല്‍മഴയില്‍ തളിര്‍ക്കും

മാര്‍ച്ച് അവസാനവും ഏപ്രില്‍ ആദ്യ ആഴ്ചയും ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ വേനല്‍മഴ ലഭിച്ചിരുന്നു. ഇത് കാന്താരി കൃഷിക്ക് അനുകൂല ഘടകമാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. വേനല്‍മഴ ശക്തമായാല്‍ ഉത്പാദനം പഴയ നിലയിലേക്ക് ഉയരുമെന്ന് വ്യാപാരികളും പറയുന്നു.

വിളവ് കുറഞ്ഞതോടെ കാന്താരി തൈ വാങ്ങുന്നവരുടെ എണ്ണവും കുറഞ്ഞെന്ന് നഴ്‌സറി ഉടമകള്‍ പറയുന്നു. വേനല്‍മഴ പെയ്തപ്പോള്‍ വീണ്ടും തൈ വാങ്ങാന്‍ നിരവധി ആളുകള്‍ എത്തുന്നുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക