Information
HomeNews

ക്വാറി ഉത്പന്നങ്ങളുടെ വിലയിൽ 10 രൂപ കുറയ്ക്കണമെന്ന് ജില്ലാ കലക്ടർ

29 Apr 20231 മിനിറ്റ് വായന
ക്വാറി ഉത്പന്നങ്ങളുടെ വിലയിൽ 10 രൂപ കുറയ്ക്കണമെന്ന് ജില്ലാ കലക്ടർ

കണ്ണൂർ: ക്വാറി ഉത്പന്നങ്ങളുടെ വിലയിൽ 2022 ഡിസംബർ 31ന് ശേഷം ക്യുബിക് അടിക്ക് 14 രൂപ കൂട്ടിയതിൽനിന്ന് 10 രൂപ കുറയ്ക്കണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ക്വാറി-ക്രഷർ ഉടമസ്ഥരുടെയും വിവിധ സംഘടനകളുടെയും സംയുക്ത യോഗത്തിൽ നിർദേശിച്ചു. വില കൂട്ടിയതിൽ നാല് രൂപ മാത്രം നിലനിർത്താനാണ് കലക്ടറുടെ നിർദേശം.

നിർമ്മാണമേഖലയിലും റോഡ് വികസനത്തിലും 
തൊഴിലാളികൾക്കും ഉൾപ്പെടെ എല്ലാ മേഖലയിലും പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ക്വറി ഉത്പന്നങ്ങൾ ലഭ്യമാവാത്ത പ്രശ്‌നത്തെ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കലക്ടർ വ്യക്തമാക്കി. 

ഇത്രയും വലിയ വിലവർധനവ് ന്യായീകരിക്കാൻ ആവാത്തതാണെന്ന് കലക്ടർ പറഞ്ഞു. ദേശീയപാത വികസനം, സ്‌കൂളുകളുടെ അറ്റകുറ്റപണി, വീട് നിർമ്മാണം, ഗ്രാമീണ റോഡ് നിർമ്മാണം ഉൾപ്പെടെയുള്ള പ്രവൃത്തികൾ മുന്നോട്ടുപോവണം. 2022 ഡിസംബർ 31ന് ശേഷം മേഖലയിലുണ്ടായ വിവിധ വിഷയങ്ങൾ ജിയോളജി, ജിഎസ്ടി ഉദ്യോഗസ്ഥർ യോഗത്തിൽ അവതരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കലക്ടർ തീരുമാനം അറിയിച്ചത്.

കലകട്‌റേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എഡിഎം കെ കെ ദിവാകരൻ, ഡെപ്യൂട്ടി കലക്ടർ ഡിഎം കെ വി ശ്രുതി, ടി എം അജയകുമാർ, സി വി രാജീവൻ (ജിഎസ്ടി), പി പി ശ്രീധരൻ (മൈനിംഗ് ആൻഡ് ജിയോളജി), സി വിനോദ് കുമാർ (തൊഴിൽ വകുപ്പ്), ജില്ലാ ക്രഷർ ഓണേഴ്‌സ് അസോസിയേഷൻ നേതാക്കളായ യു സയ്യിദ്, എം. രാജീവൻ, സണ്ണി സിറിയക്, സംഘടനാ നേതാക്കളായ സരിൻ ശശി, മുഹമ്മദ് അഫ്‌സൽ (ഡിവൈഎഫ്‌ഐ), തേജസ് (യൂത്ത് കോൺഗ്രസ്), സത്യൻ കൊമ്മേരി (ബിജെപി), കെ പി രാജൻ (സിഐടിയു), പി ലിജീഷ് (യുവമോർച്ച), കരാറുകാറുടെ സംഘടനകളായ പിബിസിഎ, ജിസിഎ, കെജിസിഎ, സിമാക്, സംയുക്ത ലോറി തൊഴിലാളി എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക