കൊവിഡ് കേസുകളും മരണവും; കണക്കുകളിൽ കേരളം മുന്നിൽത്തന്നെ; ഏപ്രിലിൽ ഇതുവരെ 7039 കേസുകൾ

തിരുവനന്തപുരം: കൊവിഡ് (കോവിഡ്) കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിവച്ചെങ്കിലും പ്രതിദിന കേസുകളിൽ കേരളം ഇപ്പോഴും മുന്നിൽ തന്നെയുണ്ടെന്ന് കണക്കുകൾ. ഏപ്രിൽ മാസത്തിൽ കേരളത്തിൽ മാത്രം 7039 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പഴയ മരണം ഇപ്പോഴും കൂട്ടത്തോടെ പട്ടികയിൽ കയറ്റുന്നതിനാൽ മരണക്കണക്കിലും കേരളം മുന്നിൽ തുടരുകയാണ്.
പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് കേരളം നിർത്തിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. അവസാന ദിവസം 223 കേസുകളാണ് ഉണ്ടായത്. അതിന് ശേഷവും എല്ലാ ദിവസവും പ്രതിദിനം 250 മുതൽ 350 വരെ കേസുകൾ കേരളത്തിലുണ്ട്. ഏപ്രിൽ 19 ന് 355 കേസുകളുണ്ടായി. എപ്രിലിൽ മാത്രം ആകെ 7039 കേസുകളുണ്ടായി. പഴയവ ഉൾപ്പടെ 898 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. അതും കഴിഞ്ഞ 24 ദിവസത്തിനുള്ളിലാണുണ്ടായത്. മിക്കതും പഴയ മരണങ്ങൾ പട്ടികയിൽ ചേർത്തതാണ്. മുൻദിവസങ്ങളിലേത് എന്ന വിഭാഗത്തിൽ ചേർക്കുന്നത് കണക്കാക്കിയാൽ പ്രതിദിന കൊവിഡ് മരണം പൂർണമായി ഇല്ലാതായിട്ടില്ലെന്ന് വിശകലനം ചെയ്യുന്നവർ പറയുന്നു. പഴയ മരണം പട്ടികയിൽ ചേർക്കുന്നതിനാൽ രാജ്യത്ത് തന്നെ ഒന്നാമതാണ് കേരളം.
ഡൽഹിയെ അപേക്ഷിച്ച് കേരളത്തിൽ പ്രതിദിന കേസുകളിൽ പ്രകടമായ വളർച്ചയില്ല എന്നത് ആശ്വാസകരമാണ്. പക്ഷെ കേസുകൾ ഒരേ നിലയിൽ ആഴ്ച്ചകളായി തുടരുകയാണ്. അതേസമയം കൊച്ചിൽ കേസുകൾ നേരിയ തോതിൽ ഉയരുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. വാക്സിനേഷൻ പഴയ പടിയാക്കാൻ പ്രത്യേകം ശ്രദ്ധയൂന്നുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കുന്നു.
കണക്കുകളിൽ കേരളം മുന്നിൽത്തന്നെ
ഏപ്രിലിൽ കേരളത്തിലെ കൊവിഡ് രോഗികൾ - 7039
ഏപ്രിലിൽ കേരളത്തിലെ കൊവിഡ് മരണം - 898





